Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ സെല്‍ കേസെടുത്തത്. നിയമവിരുദ്ധമായ രീതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പുറമേ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തിയാണ് ഭര്‍ത്താവിനെതിരേ കേസെടുത്തിരിക്കുന്നത്.

ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്കുന്നത്.

40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇതിനു പിന്നാലെ ഗര്‍ഭിണിയായ യുവതി സ്വന്തം വീട്ടിലെത്തി. എന്നാല്‍, അന്നുമുതല്‍ ഭര്‍ത്താവ് വീരാന്‍കുട്ടി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞുണ്ടായിട്ടും യാതൊരു വിവരവും അന്വേഷിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. കുഞ്ഞുണ്ടായി മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് വീരാന്‍കുട്ടി യുവതിയെ മൊഴി ചൊല്ലുന്നതായി യുവതിയുടെ പിതാവിനെ ഫോണിലൂടെ വിളിച്ചറിയിച്ചത്.

മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. തുടർന്ന് യുവതിയും കുടുംബവും ഇയാൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. നിലവിൽ മുത്തലാഖിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് സമാനമായ രീതിയിൽ യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലിയ ആൾക്കെതിരെ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *