Your Image Description Your Image Description

കോഴിക്കോട് : ജില്ലയിൽ മലയോര ഹൈവേയുടെ പണി പൂർത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ പാത ഉദ്ഘാടനവും മലപ്പുറം – കോടഞ്ചേരി റീച്ചിൻ്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 34.76 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ച് കോടഞ്ചേരിയിൽ നിന്ന് തുടങ്ങി നെല്ലിപ്പൊയിൽ-പുല്ലൂരാംപാറ-പൊന്നാങ്കയം-പുന്നക്കൽ-കൂടരഞ്ഞി-കൂമ്പാറ-താഴെ കക്കാട്-കക്കാടംപൊയിൽ വഴി ജില്ലാ അതിർത്തിയിൽ എത്തിച്ചേരും.

കൂമ്പാറ, വീട്ടിപ്പാറ പാലങ്ങൾ, 84 കൾവെർട്ടുകൾ, 42 കി. മി ഓവുചാൽ, ബസ് സ്റ്റോപ്പ്‌, പ്രധാന ടൗണുകളിൽ ഇന്റർലോക്ക് പാകിയ നടപ്പാത, തെരുവ് വിളക്ക് എന്നിവ റീച്ചിൽ നിർമിക്കുകയും ചെയ്തു. 221.2 കോടി രൂപ ചെലവഴിച്ചാണ് 34.76 കി. മി റോഡ് നിർമ്മിച്ചിരിക്കുന്നത്. 7 മീറ്റർ വീതിയിൽ കാര്യേജ് വേ, ഇരുവശങ്ങളിലും 75 സെ. മീറ്റർ വീതിയിൽ ഇന്റർലോക്കും, ഓവുചാലും യൂട്ടിലിട്ടി സ്‌പേസും ഉൾപ്പെടെ ആകെ 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ആറ് വരിയായി വികസിച്ച ദേശീയ പാത, മലയോര ഹൈവെ, തീരദേശ ഹൈവെ, കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത, ഇത്രയും വലിയ പദ്ധതികൾ പൂർത്തീകരിക്കുന്നതോടെ കേരളത്തിന്റെ ചിത്രം വലിയ രീതിയിൽ മാറുകയാണെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വ്യവസായ വളർച്ചയിലും നിക്ഷേപ സൗഹൃദാന്തരീക്ഷത്തിലും കേരളത്തെ ഒന്നാമതെത്തിച്ചതിൽ റോഡുകളുടെ വികസനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തുതന്നെ സ്റ്റാർട്ടപ്പുകളുടെ വികസനത്തിലും വ്യവസായവികസനത്തിലും കേരളം വലിയ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. പണ്ടൊക്കെ കേരളത്തില്‍ നിക്ഷേപം നടത്താൻ വരുന്നവർക്ക് അതിനായി കണ്ടെത്തുന്ന സ്ഥലത്ത് സമയത്ത് എത്തിച്ചേരാനാകുമായിരുന്നില്ല, അതോടെ അവർ നിക്ഷേപം വേണ്ടെന്നു വച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു പോകും. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.റോഡു വികസനത്തിലൂടെ നാടിന്റെ മൊത്തം വികസനമാണ് നടക്കുന്നതെന്നും. ഇത് ഇനിയും കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാതയ്ക്കു പുറമെയാണ് മലയോര, തീരദേശപാതകൾ കൂടി യാഥാർഥ്യമാകുന്നത്. ഇതിനു രണ്ടിനും മാത്രം 10000 കോടിയോളം രൂപ ചെലവുണ്ട്. അത് കിഫ്ബി വഴി സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്. അതോടൊപ്പം കോവളം-ബേക്കൽ ജലപാതകൂടി വളരെ വേഗം പൂര്‍ത്തിയായിവരികയാണ്.തിരുവനന്തപുരം മുതൽ ചേറ്റുവ വരെയുള്ള ജലപാത ഏതാനും മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. വടകരയ്ക്ക് വടക്കോട്ട് ചില പുതിയ കനാലുകൾകൂടി വരേണ്ടതുണ്ട്. അതും താമസിയാതെ സാധ്യമാകും. ജലപാത യാത്രക്കാർക്കുമാത്രമല്ല ചരക്കുഗതാഗതത്തിനും ഉപയുക്തമായിരിക്കും. അങ്ങനെ ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്.

2016 മുതലുള്ള തുടർച്ചയായ പ്രവർത്തനത്തിലൂടെയും ചട്ടങ്ങളിലും നയങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വകുപ്പുകളെ ഏകോപിപ്പിച്ചുമൊക്കെയാണ് ഇത് സാധ്യമാക്കിയതെന്നും ഈ മാറ്റങ്ങൾ കേരളത്തെ ഇനിയും വലിയതോതിൽ മുന്നോട്ടു നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നടക്കാൻ പോകില്ലെന്ന് പലരും പ്രചരിപ്പിച്ച പദ്ധതികളാണ് കൺമുന്നിൽ നടപ്പായിക്കൊണ്ടിരിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും മലയോരങ്ങളെ ബന്ധിപ്പിച്ച് ഇത്തരമൊരു പാതയില്ല. കാർഷിക- വിനോദസഞ്ചാര മേഖലയ്ക്ക് ഇതിലൂടെ വലിയ കുതിപ്പാണ് ഉണ്ടാകാൻ പോകുന്നത്.

വികസനം നടപ്പാക്കാൻ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ് ആവശ്യമെന്നും അതാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റീച്ചിലെ അലൈൻമെന്റിൽ നിന്ന് ഒഴിവായിപ്പോയ മേലേകൂമ്പാറ-ആനകല്ലുമ്പാറ-അകംപുഴ-താഴെകക്കാട് ഭാഗത്ത്‌ കണക്ടിങ് റോഡ് നിർമിക്കാൻ 26.25 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റീച്ചിന്റെ നിർമാണം കരാർ എടുത്ത് പൂർത്തിയാക്കിയത്.കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *