Your Image Description Your Image Description
Your Image Alt Text

കൊച്ചി: വേദി കൊച്ചിയിലെ ഫോറം മാൾ. മുന്നിൽ തൂവെള്ള നിറത്തിൽ ഒരു വലിയ കാൻവാസ്‌. മുന്നിൽ ചായക്കൂട്ടുകൾ നിരത്തിവെച്ചിരിക്കുന്നു. കണ്ടുനിന്നവർ ആദ്യം അമ്പരന്നു. പിന്നെ ഓരോരുത്തരായി അവരുടെ കൈകൾ നിറങ്ങളിൽ മുക്കി കാൻവാസിൽ അവരുടെ മുദ്രകൾ പതിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ ആ കാൻവാസ്‌ നിറങ്ങളുടെ ഒരു വലിയ ഉത്സവമായി മാറി. ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് നടത്തിയ പ്രത്യേക ബോധവത്കരണപരിപാടിയാണ് വർണ്ണശബളമായി മാറി പൊതുജനങ്ങളെ ആകർഷിച്ചത്. ഇക്കൊല്ലത്തെ ലോകഓട്ടിസം ദിനത്തിന്റെ പ്രമേയം തന്നെ ”നിറങ്ങൾ” എന്നതാണ്.

ബുദ്ധിവികാസത്തിലും പഠനമികവിലും ഭിന്നശേഷി പ്രകടമാക്കുന്ന കുട്ടികൾക്കായി ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സ നൽകുന്ന കൊച്ചിയിലെ മുൻനിര സ്ഥാപനമാണ് പ്രയത്ന. ഓട്ടിസത്തിന്റെ പരിധിയിൽ വരുന്ന നിരവധി അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികളെയും ഉൾക്കൊള്ളിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതിനായുള്ള നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയാണ് പ്രയത്ന. നിറങ്ങളിലൂടെ വ്യത്യസ്തതകളെ ആഘോഷമാക്കാനും സ്വീകരിക്കാനും സമൂഹത്തിന് പ്രചോദനമാകാൻ വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് പ്രയത്നയുടെ സ്ഥാപകനും സിഇഒയുമായ ഡോ. ജോസഫ് സണ്ണി പറഞ്ഞു. എല്ലാത്തരം മനുഷ്യരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

പരിപാടിയിൽ ഓട്ടിസത്തെ കുറിച്ചുള്ള വിശദമായ അറിവുകൾ ലളിതമായി പങ്കുവെയ്ക്കുന്ന ലഘുലേഖകളും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഈ അവസ്ഥയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് സഹായകരമായ രീതിയിലാണ് ലഘുലേഖ തയാറാക്കിയത്.

ഓട്ടിസമുള്ളവരെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അവരോട് സ്വീകാര്യതയുണ്ടാക്കാനും പരിപാടി സഹായകരമായി എന്ന് കാൻവാസിൽ കൈമുദ്ര പതിപ്പിച്ച അനീന പറഞ്ഞു. ഓട്ടിസം കൂട്ടായ്മയെ കുറിച്ച് പൊതുജനങ്ങൾക്ക് ഇനിയുമൊട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെന്നും അഭിപ്രായപ്പെട്ടു. അവരെ ഇനിയും സമൂഹം ഒറ്റപ്പെടുത്തരുതെന്നും ചേർത്തുപിടിക്കണമെന്നും പങ്കെടുത്തവരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *