Your Image Description Your Image Description

റിയാദ്: വേനൽ കടുത്തതോടെ സൗദി അറേബ്യയിൽ ഉച്ചവെയിലിൽ പൊതുസ്ഥലങ്ങളിലെ ജോലിക്ക് നിരോധനം വരുന്നു. ജൂൺ 15 ഞായറാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും. ഈ വർഷം സെപ്റ്റംബർ 15 വരെ ഈ നിരോധനം തുടരും. മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം, നാഷനൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിന്റെ സഹകരണത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിനുള്ള നിരോധം നടപ്പാക്കാൻ തുടങ്ങും.

തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക, ആരോഗ്യപരമായ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുക, അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം നൽകുക എന്നീ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം എന്ന് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിച്ചു. ഇത് ഉൽപ്പാദനക്ഷമതയെ ഗുണപരമായി ബാധിക്കുമെന്നും മാനവവിഭവശേഷി മന്ത്രാലയം പറഞ്ഞു.

തൊഴിലുടമകൾ ജോലിസമയം നിയന്ത്രിക്കാനും ഈ തീരുമാനത്തിലെ വ്യവസ്ഥകൾ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. അപകടങ്ങളിൽനിന്ന് മുക്തമായ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴിൽ പരിക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്‌ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *