Your Image Description Your Image Description

ഡല്‍ഹി: 2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദേശീയ രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി കൊണ്ടുവന്ന നാരി ശക്തി വന്ദന്‍ നിയമം പാസാക്കിയതിനെ തുടര്‍ന്നാണ് നീക്കം. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം സംവരണം നടപ്പാക്കുമെന്നാണ് പാര്‍ലമെന്റില്‍ നിയമം പാസാക്കുമ്പോള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മണ്ഡലപുനര്‍നിര്‍ണയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സെന്‍സസും പ്രഖ്യാപിച്ചതിനാല്‍, മണ്ഡലപുനര്‍നിര്‍ണയം സെന്‍സസ് അടിസ്ഥാനത്തിലാവും നടക്കുക. ഇതെല്ലാം 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അതെസമയം, സെന്‍സസ് പൂര്‍ത്തിയാവാന്‍ 2028 ആവുമെന്നതിനാല്‍, മണ്ഡലപുനര്‍നിര്‍ണയവും വനിതാസംവരണവും വൈകുമോയെന്ന ആശങ്ക കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. 2023-ല്‍ പാസാക്കിയ 128-ാം ഭരണഘടനാഭേദഗതി (നാരീശക്തി വന്ദന്‍ അഭിയാന്‍) ബില്‍പ്രകാരം, വനിതകള്‍ക്കുള്ള സംവരണം ബില്ലിനുശേഷമുള്ള ആദ്യസെന്‍സസ് പ്രകാരമുള്ള മണ്ഡലപുനര്‍നിര്‍ണയത്തിനുശേഷമാണ് നടക്കുക. ദശാബ്ദ സെന്‍സസ്, ജാതിസെന്‍സസ് ഉള്‍പ്പെടെ 2027 മാര്‍ച്ച് ഒന്നിന് തുടങ്ങുമെന്ന് സര്‍ക്കാര്‍ ഈമാസമാദ്യം പ്രഖ്യാപിച്ചിരുന്നു. 2028 മാര്‍ച്ച് വരെയെങ്കിലും ഇത് നീളുമെന്നാണ് സൂചന. അതിനുശേഷം മണ്ഡലപുനര്‍നിര്‍ണയവും വേഗത്തില്‍ പൂര്‍ത്തിയാക്കിയാലേ വനിതാസംവരണം സാധ്യമാവൂ. ഇതിനുള്ള നീക്കം നടത്തുകയാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *