Your Image Description Your Image Description

ഹമ്മദാബാദിൽ വിമാനാപകടത്തിൽ 241 പേർ മരിച്ചതിന് പിന്നാലെ, ജിഇഎൻഎക്സ് എഞ്ചിനുകൾ നൽകുന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ ഫ്ലീറ്റിന്റെ സുരക്ഷാ പരിശോധന വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ. ഡിജിസിഎ പരിശോധനയിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ വിവിധ സംവിധാനങ്ങളുടെ പരിശോധനകളും ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനവും ഉൾപ്പെടും.

എയർ ഇന്ത്യയുടെ ഫ്ലീറ്റിൽ 26 ബോയിംഗ് 787-8 വിമാനങ്ങളും 7 ബോയിംഗ് 787-9 വിമാനങ്ങളുമുണ്ട്. ജെൻക്സ് എഞ്ചിനുകൾ ഘടിപ്പിച്ച ബോയിംഗ് 787-8, 787-9 വിമാനങ്ങളിൽ അധിക അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയോട് നിർദ്ദേശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഡിജിസിഎ മേഖലാ ഓഫീസുകളുമായി ഏകോപിപ്പിച്ചായിരിക്കും ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

ബോയിംഗ് 787 വിമാനങ്ങളുടെ വിവിധ ഒറ്റത്തവണ പരിശോധനകൾക്കും ഉത്തരവിട്ടിട്ടുണ്ട്. അതിൽ ഇന്ധന പാരാമീറ്റർ നിരീക്ഷണവും അനുബന്ധ സിസ്റ്റം പരിശോധനകളും ഉൾപ്പെടുന്നു. ക്യാബിൻ എയർ കംപ്രസ്സറും അനുബന്ധ സംവിധാനങ്ങളും പരിശോധിക്കൽ, ഇലക്ട്രോണിക് എഞ്ചിൻ നിയന്ത്രണ സംവിധാനം പരിശോധിക്കൽ, എഞ്ചിൻ ഇന്ധന ചാലക ആക്യുവേറ്റർ-ഓപ്പറേഷണൽ പരിശോധന, ഓയിൽ സിസ്റ്റം പരിശോധനകൾ എന്നിവയ്ക്കും ഉത്തരവിട്ടിട്ടുണ്ട്.

കൂടാതെ, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധനയും ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനവും നടത്താൻ ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. വാച്ച്ഡോഗ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ പരിശോധന ഏർപ്പെടുത്തണം. കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ പവർ അഷ്വറൻസ് പരിശോധനകൾ നടത്തുകയും വേണം.

ഈ പരിശോധനകളുടെ റിപ്പോർട്ടുകൾ അവലോകനത്തിനായി റെഗുലേറ്റർക്ക് സമർപ്പിക്കേണ്ടതാണ്. ജൂൺ 12 ന് തകർന്നുവീണ ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പോയ ബോയിംഗ് 787 വിമാനം GEnx എഞ്ചിനുകൾ ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ജിഇ എയ്‌റോസ്‌പേസാണ് ജിഇഎൻഎക്‌സ് എഞ്ചിനുകൾ നിർമ്മിക്കുന്നത്.

അതേസമയം, അഹമ്മദാബാദിലെ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും എയർ ഇന്ത്യയ്ക്കും പിന്തുണ നൽകാൻ തയ്യാറാണെന്ന് ജിഇ എയ്‌റോസ്‌പേസ് അറിയിച്ചിട്ടുണ്ട്.”ഞങ്ങളുടെ അടിയന്തര പ്രതികരണ സംഘത്തെ ഞങ്ങൾ സജീവമാക്കിയിട്ടുണ്ട്, ഞങ്ങളുടെ ഉപഭോക്താവിനെയും അന്വേഷണത്തെയും പിന്തുണയ്ക്കാൻ ഞങ്ങൾ തയ്യാറാണ്,” ജിഇ എയ്‌റോസ്‌പേസ് വക്താവ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ജൂൺ 12 ന് ഉച്ചയ്ക്ക് പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *