Your Image Description Your Image Description
Your Image Alt Text

 

റിയാദ്: ഈ ആഴ്ചത്തെ പുതിയ കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേങ്ങളിലും ഈ ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും പൊടി ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ജിസാന്‍, തെക്ക്പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ മഴയോ ശക്തമായ മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വരെ ഇത് തുടര്‍ന്നേക്കാമെന്നും കേന്ദ്രം അറിയിച്ചു.

മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞൊഴുകാനും ആലിപ്പഴ വര്‍ഷമുണ്ടാകാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിലും വാദികളിലും പോകുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.

അതേസമയം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സൗദിയിൽ പെയ്ത കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. തായിഫിലും ശക്തമായ മഴ ലഭിച്ചു. മദീന മേഖലയിലെ അല്‍ ഈസ് ഗവര്‍ണറേറ്റില്‍ ശക്തമായ മഴ പെയ്തു. ഇതേ തുടര്‍ന്ന് താഴ്വാരങ്ങളിലും മറ്റും മഴവെള്ളം നിറഞ്ഞൊഴുകി. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *