Your Image Description Your Image Description
Your Image Alt Text

 

പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. നടന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയാണ് ജില്ലാ കളക്ടർ ഉദ്യോഗസ്ഥനെ നടപടിയെടുത്തത്. സംഭവത്തിൽ എൽഡി ക്ലർക്ക് യദു കൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആൻറോ ആൻറണി കളക്ടർക്ക് പരാതി നൽകിയിരുന്നു. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റിൽ ആൻറോ ആൻറണിയും കോൺഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി.

നടപടിയെടുക്കാൻ ചീഫ് ഇലക്ട്രൽ ഓഫീസർ കളക്ടർക്ക് നിർദേശം നൽകുകയായിരുന്നു. നടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ. നടപടി നേരിട്ട ഉദ്യോഗസ്ഥൻറെ കയ്യിൽ നിന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫ്ലെക്സ് അടിക്കാൻ പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നുവെന്നാണ് വിശദീകരണം.

വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി പ്രശ്നം പരിഹരിച്ചിരുന്നു എന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വിശദീകരിച്ചു. കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും വീഴ്ചയിൽ ക്രിമിനൽ നിയമ നടപടി എടുക്കുമെന്നും സൈബർ സെല്ലിന് പരാതി നൽകുമെന്നും ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനർവിന്യസിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആൻറോ ആൻറണി രംഗത്തെത്തിയത്.പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്നായിരുന്നു ആൻറോ ആൻറണിയുടെ ആരോപണം. ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആൻറോ ആൻറണി പറഞ്ഞു.
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പിൽ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിൻറെ നീക്കമാണിത്. ആരോപണത്തിൽ തെളിവും ആൻറോ ആൻറണി പുറത്തുവിട്ടു. അനിൽ ആന്റണിക്ക് വേണ്ടി ഗവർണർമാർ സഭാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആൻറോ ആൻറണി ആരോപിച്ചു. ആൻറോ ആൻറണിയുടെ ആരോപണത്തിന് പിന്നാലെയാണ് സംഭവത്തിൽ നടപടിയുണ്ടായത്. അതേസമയം, ഒരു ഉദ്യോഗസ്ഥനിൽ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും വലിയൊരു നെറ്റ് വർക്കാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും ആൻറോ ആൻറണി ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *