Your Image Description Your Image Description
Your Image Alt Text

 

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീർ ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ഉസ്മാൻ ഘാനിയെ പാർട്ടിയിൽ നിന്ന് ഇന്ന് പുറത്താക്കി. രാജസ്ഥാനിൽ അടുത്തിടെ മോദി നടത്തിയ പരാമർശങ്ങൾക്കെതിരെ ദില്ലിയിൽ ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉസ്മാൻ ഘാനി പ്രതികരിച്ചിരുന്നു. തുടർന്നാണ് ഘാനിക്കെതിരെ ബിജെപി നടപടിയെടുത്തത്. പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിനാണ് നടപടിയെന്നാണ് ബിജെപി വിശദീകരണം.

രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിൽ മൂന്ന് നാല് ലോക്‌സഭാ സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ഘാനി പറഞ്ഞിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലികളിൽ മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങളെയും ഘാനി അപലപിച്ചു. മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു മുസ്ലീമായതിനാൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശയുണ്ടെന്നായിരുന്നു ഘാനിയുടെ മറുപടി. ബിജെപിക്ക് വേണ്ടി താൻ മുസ്ലീങ്ങളുടെ അടുത്ത് വോട്ട് ചോദിക്കുമ്പോൾ, പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങൾ സംസാരിക്കുമെന്നും തന്നോട് പ്രതികരണം തേടുമെന്നും ഘാനി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് ബിജെപിയോട് ജാട്ട് സമുദായത്തിന് അമർഷമുണ്ടെന്നും ചുരു ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അവർ പാർട്ടിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും ഘാനി പറഞ്ഞിരുന്നു. തൻ്റെ പരാമർശത്തിൻ്റെ പേരിൽ പാർട്ടി തനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അതിൽ ഭയപ്പെടുന്നില്ലെന്നും ഘാനി പറഞ്ഞിരുന്നു.

അതേസമയം, ഘാനിയുടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതികരണവുമായി ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയർമാൻ ഓങ്കാർ സിംഗ് ലഖാവത് രംഗത്തെത്തി. മാധ്യമങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ഉസ്മാൻ ഘാനി ശ്രമിച്ചതായി ഓങ്കാർ സിംഗ് ലഖാവത് പറഞ്ഞു. പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുള്ള ഉസ്മാൻ ഘാനിയുടെ നടപടി പാർട്ടി മനസ്സിലാക്കുകയും അച്ചടക്ക ലംഘനമായി കണക്കാക്കി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുകയും ചെയ്തുവെന്ന് ലഖാവത്ത് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്ക് സമ്പത്ത് പുനർവിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകാനാണ് കോൺഗ്രസ് പദ്ധതിയിടുന്നതെന്നും മോദി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *