Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: അമേഠിയിൽ കളി തുടർന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്ലക്സുകളും പോസ്റ്ററുകളുമൊക്ക അമേഠിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ് മിണ്ടാതിരിക്കുമ്പോൾ, ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ ഉന്നമിട്ട് പരിഹാസം തുടരുകയാണ്. അമേത്തി കി ജൻതാ കരേ പുകാർ, റോബർട്ട് വദ്ര അബ് കി ബാർ- എന്നുവച്ചാല് അമേഠിയിലെ ജനങ്ങൾ ഇക്കുറി വദ്ര വരണമെന്ന് ആഗ്രഹിക്കുന്നു- അമേഠിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ഇന്നലെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെയും ഫ്ലക്സുകളിലെയും വാചകം ഇതായിരുന്നു.

റോബർട്ട് വദ്രയുടെ സ്വന്തം സംഘമാണ് പോസ്റ്ററുകളും ഫ്ലക്സുകളും വച്ചത്. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പിന്നീട് ഈ പോസ്റ്ററുകൾ നീക്കം ചെയ്തു. അമേഠിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് വൈകിപ്പിക്കും തോറും വദ്രയുടെ കളികൾ തുടരുകയാണ്. മത്സരിക്കാൻ പല കുറി പരസ്യമായി സന്നദ്ധത അറിയിച്ച വദ്ര, ഗാന്ധി കുടുംബാംഗങ്ങൾക്ക് മത്സരിക്കാമെങ്കിൽ, പാർലമെൻറിലേക്ക് പോകാമെങ്കിൽ, തനിക്ക് അയോഗ്യത എന്താണെന്നും ചോദിക്കുന്നു. എന്നാൽ വദ്രയുടെ മോഹത്തോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.

വദ്രയെ ഇറക്കിയാൽ പണി പാളുമെന്ന് വിലയിരുത്തലാണ് കോൺഗ്രസിന്റെ മൗനത്തിന് കാരണം. കുടുംബാധിപത്യം, വദ്രക്കെതിരായ കേസുകൾ ഇതൊക്കെ തെരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമെന്ന് ഉറപ്പാണ്. വദ്രയുടെ നീക്കത്തിൽ സോണിയഗാന്ധിക്കും, രാഹുലിനുമൊക്കെ കടുത്ത അതൃപ്തിയുണ്ട്. പ്രിയങ്ക ഗാന്ധിയും പ്രതിരോധത്തിലായി. മറ്റ് നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ഗാന്ധി കുടുംബത്തെ പേടിച്ച് ആരും മിണ്ടുന്നില്ല. വദ്ര ഇങ്ങനെ കളിക്കുന്നതിന് പിന്നിൽ കുടുംബ പ്രശ്നമാണെന്ന് പോലും അഭ്യൂഹങ്ങളുണ്ട്. ഭൂമി ഇടപാടുകളിലടക്കം കേസുകൾ നേരിടുന്ന വദ്ര, കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാനാണെന്നും ചിലർ പറയുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം അമേഠിയിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രഖ്യാപിക്കും. അടുത്ത മാസം 20നാണ് തെരഞ്ഞെടുപ്പ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് രാഹുൽ ഗാന്ധി നയം വ്യക്തമാക്കി കഴിഞ്ഞു അളിയൻ നോട്ടമിട്ടതിനാൽ രാഹുൽ വെട്ടിലായെന്നും, മറ്റാരും കൊണ്ടു പോകാതിരിക്കാൻ ബസിലെ സീറ്റിൽ ചിലർ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുൽ ഗാന്ധി അമേഠി സീറ്റിനെ കൈകാര്യം ചെയ്യുന്നതുമെന്നുമൊക്കെയാണ് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി പരിഹാസം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *