Your Image Description Your Image Description
Your Image Alt Text

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിക്രമിച്ച് കയറി വീഡിയോ പകർത്തി യു ട്യൂബർ അറസ്റ്റിൽ. ബെംഗളൂരുവിലെ യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. 23 കാരനായ യൂട്യൂബർ താൻ 24 മണിക്കൂറിലധികം വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞുവെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥരെ കബളിപ്പിച്ച് പല മേഖലകളിലേക്കും കടന്നുവെന്നും വീഡിയോയിലൂടെ പറ‍ഞ്ഞിരുന്നു.

ഏപ്രിൽ 7 ന് ഉച്ചയ്ക്ക് 12.10 ഓടെ ചെന്നൈയിലേക്കുള്ള വിമാനത്തിനുള്ള ടിക്കറ്റുമായി വികാസ് ഗൗഡ വിമാനത്താവളത്തിൽ പ്രവേശിച്ചതായി ഡിസിപി ലക്ഷ്മി പ്രസാദ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. സുരക്ഷാ പരിശോധന പൂർത്തിയാക്കി ബോർഡിംഗ് ലോഞ്ചിലേക്ക് പോയെങ്കിലും വികാസ് മനഃപൂർവം വിമാനത്തിൽ കയറാതെ മറ്റ് സ്ഥലങ്ങളിലേക്ക് അതിക്രമിച്ച് കയറി തൻ്റെ മൊബൈലിൽ ഒരു സെൽഫി വീഡിയോ പകർത്തുകയായിരുന്നു. അതിൽ, താൻ ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. പിന്നീട് വീഡിയോ ഏപ്രിൽ 12 ന് അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലാവുകയും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിമാനത്താവളത്തിലെ സുരക്ഷയെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് വികാസിൽ നിന്നുണ്ടായതെന്ന് സിഐഎസ്എഫ് ഇൻസ്‌പെക്ടർ മുരളി ലാൽ മീണ പറഞ്ഞു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം ചിലവഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഗേറ്റിൽ വെച്ച് അയാൾക്ക് വിമാനം നഷ്ടമായെങ്കിലും വിമാന ടിക്കറ്റും ബോർഡിംഗ് പാസും ഉള്ളതിനാൽ ആർക്കും സംശയം തോന്നിയില്ല. പോസ്റ്റ് ചെയ്ത വീഡിയോയിലെ അയാളുടെ എല്ലാ അവകാശവാദങ്ങളും അതിശയോക്തിപരമാണെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *