Your Image Description Your Image Description
Your Image Alt Text

 

 

ഇടുക്കി: മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിത ദർശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങൾ ഷീബ ജോർജിന്റെയും തേനി ജില്ലാ കളക്ടർ ആർ വി ഷാജീവനയുടെയും നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനതക്കും മുൻതൂക്കം നൽകി പരിസ്ഥിതി സൗഹൃദ ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

യോഗത്തിലെ തീരുമാനങ്ങൾ:

ഏപ്രിൽ 23നാണ് ഉത്സവം. രാവിലെ നാല് മണി മുതൽ ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹായികൾ എന്നിവരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളിൽ ഭക്ഷണവും കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറു പേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. ട്രാക്ടറുകളിൽ 18 വയസിൽ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഉച്ചക്ക് 2.30ന് ശേഷം ആരെയും മല മുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാനും അനുവദിക്കില്ല.

ആർടിഒ നിഷ്‌കർഷിക്കുന്ന തുക മാത്രമേ ട്രിപ്പ് വാഹനങ്ങൾ ഭക്തരിൽ നിന്നും ഈടാക്കാൻ പാടുള്ളൂ. ഇത് സംബന്ധിച്ച നിരക്ക് ഉടൻ പ്രസിദ്ധീകരിക്കും. ഡിസ്പോസബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ നാലുചക്ര വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ഇരുചക്ര വാഹനങ്ങൾ അനുവദിക്കില്ല. മദ്യം, മാംസ ഭക്ഷണം എന്നിവയും അനുവദിക്കില്ല.
ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒ പാസ് നൽകും. കുമളി ബസ് സ്റ്റാൻഡിൽ എപ്രിൽ 20, 21, 22 ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളുടെയും ആർടിഒമാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഫിറ്റ്നസ് പരിശോധിച്ചാകും പാസ് അനുവദിക്കുക. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാഹനത്തിൽ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല. കുമളി ബസ് സ്റ്റാൻഡ്, അമലാംമ്പിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും മലമുകളിൽ ഏർപ്പെടുത്തും.

കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പു വരുത്താൻ ജലവകുപ്പിന് യോഗം നിർദ്ദേശം നൽകി. മുൻ വർഷത്തേക്കാൾ കൂടുതൽ താൽക്കാലിക ടോയ്ലറ്റ് സൗകര്യങ്ങൾ സജ്ജമാക്കും. മലയാളത്തിലും തമിഴിലും ദിശാ സൂചന ബോർഡുകൾ സ്ഥാപിക്കുകയും മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ചെയ്യും. ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര ഘട്ടത്തിൽ മുൻകരുതൽ സ്വീകരിക്കാൻ അഗ്‌നിരക്ഷാസേനക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രപാതയിൽ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവദിക്കില്ല. പരസ്യ സാമഗ്രികളും പാടില്ല. ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വ മിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും. കുമളിയിൽ പ്രത്യേക പാർക്കിങ് സൗകര്യം സജ്ജമാക്കുവാനും ടോയ്ലെറ്റ് സംവിധാനങ്ങൾ ഒരുക്കുവാനും പ്രവർത്തനക്ഷമമല്ലാത്ത സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കുവാനും കുമളി ഗ്രാമപഞ്ചായത്തിന് യോഗം നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *