Your Image Description Your Image Description
Your Image Alt Text

അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർ നിർമിച്ച കാസറഗോഡ് ജില്ലയിലെ ഉദിനൂർ കൂലോം കുളം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 2016ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് നവീകരിച്ച ഉദിനൂർ കൊട്ടാരം ജില്ലാതലത്തിൽ ചരിത്രസ്മാരകമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വകുപ്പ് തലത്തിൽ പ്രാഥമിക പഠനം നടത്തും. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. മതസാഹോദര്യവും മതസൗഹാർദവുമാണ് വർത്തമാന കാലത്ത് ആവശ്യം. അതിന്റെ അനുഭവ സാക്ഷ്യമാണ് കൂലോം കുളമെന്നും അദ്ദേഹം പറഞ്ഞു.

1.09 കോടി രൂപ ചെലവിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പടന്ന ഗ്രാമ പഞ്ചായത്ത് പുനർ നിർമിച്ച ഉദിനൂർ കൂലോം കുളം വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാവും. ചരിത്ര പ്രസിദ്ധമായ ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന് സമീപം കൊളവയൽ പാടശേഖരത്തിൽ 40 സെന്റിൽ പരന്ന് കിടക്കുന്ന കുളം മികച്ച കാഴ്ച അനുഭവമാണ് സമ്മാനിക്കുന്നത്. 200 വർഷം പഴക്കമുള്ള കുളത്തിൽ വേനൽക്കാലത്തും വെള്ളം നിറഞ്ഞ് നിൽക്കും. നാശത്തിന്റെ വക്കിലെത്തിയ കുളത്തെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ തയ്യാറെടുത്തത്. 4 മീറ്ററോളം ആഴമുള്ള കുളത്തിന് 20 ലക്ഷം ലിറ്റർ സംഭരണ ശേഷിയുണ്ട്.

കുളം നവീകരിച്ചതിലൂടെ പരിസരത്തുള്ള ഏക്കർ കണക്കിന് സ്ഥലത്ത് നെൽകൃഷിയും ഇടവിളകൃഷിയായി പച്ചക്കറിക്കൃഷിയും ചെയ്യാനാവും. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും നാട്ടുകാർക്ക് പ്രഭാത , സായാഹ്ന സവാരികൾക്കും കുളവും പരിസരവും ഉപയോഗിക്കാം. വേനൽകാലത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാനും കുളം ഉപയോഗപ്പെടുത്താനാവും. ചടങ്ങിൽ എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published. Required fields are marked *