Your Image Description Your Image Description

കാസർകോട്ടെ തെയ്യം കലാകാരൻ ടി സതീശൻ (43) എന്ന ബിജുവിന്റെ ( satheesan) മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത് ചിതാനന്ദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ തമ്പു നായിക് എന്ന ചോമണ്ണനായികിൻ്റെ വീട്ടുവരാന്തയിലാണ് അബോധാവസ്ഥയിൽ സതീശനെ കണ്ടെത്തുന്നത്.

സഹോദരി സൗമിനിയാണ് സതീശനെ അബോധാവസ്ഥയിൽ കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ സതീശന്റെ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിൻ്റെ പിറകുഭാഗത്തും ആന്തരിക പരിക്കുള്ളതായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്ത് ചിതാനന്ദയെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തത്.

മരിച്ച സതീശനും ചിതാനന്ദനും പലപ്പോഴും അയൽവാസിയായ ചോമണ്ണ നായികിന്റെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ വീട്ടിലെത്തിയ ഇരുവരും പതിവുപോലെ മദ്യപിച്ചിരുന്നു. വീട്ടുടമസ്ഥനും മദ്യം നൽകി. തുടർന്ന് സതീശനും ചിതാനന്ദനും വാക്കുതർക്കത്തിലേ‍ർപ്പെട്ടു. തർക്കം രൂക്ഷമായതോടെ കോലായിൽ ഇരുന്ന സതീശനെ ചിതാനന്ദൻ പിറകിൽ നിന്നു തള്ളി താഴെയിട്ടു.

തല കുത്തി വീണ സതീശനെ മറ്റൊരാളുടെ സഹായത്തോടെ എടുത്തു കൊണ്ടുപോയി വരാന്തയിൽ കിടത്തി. വേദനിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഓയിന്റ്മെന്റും വേദനയ്ക്കുള്ള ഗുളികകളും നൽകി. അബോധാവസ്ഥയിലായ സതീശൻ ഉറങ്ങുകയാണെന്ന് ധരിച്ച് ചിതാനന്ദ സ്ഥലത്തു നിന്നും പോകുകയായിരുന്നു. സഹോദരനെ കാണാത്തതിനെ തുടർന്ന് സൗമിനി അയൽവാസിയായ ചോമണ്ണ നായികിൻ്റെ വീട്ടിലെത്തിയപ്പോഴാണ് സതീശനെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *