Your Image Description Your Image Description

തിരുവനന്തപുരം: കത്തി അമരുന്ന ചരക്ക് കപ്പലില്‍ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകള്‍. കപ്പലിൽ 2240 ടൺ ഇന്ധനവുമുണ്ടെന്നതും അതിനടുത്തേക്ക് തീ പടർന്നിട്ടുണ്ടെന്നതും അപകടസാധ്യത കൂട്ടുന്നു. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളില്‍ ഉള്ളത്. 157 ഇനം അത്യന്തം അപകടകരമായ വസ്തുക്കൾ കണ്ടെയ്നുകളിലുണ്ടെന്നാണ് കപ്പലിന്റെ കാര്‍ഗോ മാനിഫെസ്റ്റില്‍ നിന്നും കസ്റ്റംസിന് ലഭിച്ച വിവരം. കണ്ടെയ്നറുകൾ തെക്കൻ കേരളാ തീരത്തേക്ക് എത്താനുള്ള സാധ്യതയുമേറുകയാണ്.

കപ്പലിൽ ആകെ 1754 കണ്ടെയ്നറുകളാണുള്ളത്. ഇതിൽ 671 കണ്ടെയ്നുകൾ ഡെക്കിലാണ്. 140 കണ്ടെയിനറുകള്‍ക്കുള്ളില്‍ അതീവ ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രാസ വസ്തുക്കളും, കീടനാശിനികളും ഉണ്ട് എന്നാണ് കണ്ടെത്തല്‍.20 കണ്ടെയിനറുകളില്‍ 1.83 ലക്ഷം കിലോ ബൈപൈറി ഡിലിയം കീടനാശിനിയാണ് ഉള്ളത്, മറ്റൊരു കണ്ടെയിനറില്‍ 27,786 കിലോ ഗ്രാം ഈതൈല്‍ ക്ലോറോ ഫോര്‍മേറ്റും സംഭരിച്ചിട്ടുണ്ട്. പെട്ടെന്ന് തീപിടിക്കുന്ന ഖര,ദ്രാവ വസ്തുക്കളും കപ്പലിലുണ്ട്. ഡൈ മീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാ മെത്തലിന്‍ ഡൈ സോ സയനേറ്റ് എന്നിവയും കത്തുന്ന കപ്പലിനുള്ളില്‍ ഉള്ള രാസ വസ്തുക്കളാണ്. 21,600 കി.ഗ്രാമിനടുത്ത് റെസിൻ സൊല്യൂഷൻ കപ്പലിലുണ്ടായിരുന്നു.പാരിസ്ഥിതികമായി അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കളുണ്ട്. ഇതിൽ വെടിമരുന്നിനുള്ള നൈട്രോസെല്ലുലോസ് അടക്കമുണ്ട്.

167 പെട്ടി ലിഥിയം ബാറ്ററി, ബെന്‍സോ ഫെനോണ്‍ എന്നിവ വലിയ പാരിസ്ഥിതക ദുരന്തം ഉണ്ടാക്കാവുന്നവയാണ്.പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഈഥൈല്‍ മീഥൈല്‍ കീറ്റോണ്‍ 40 കണ്ടെയിനറുളിലായി കപ്പലിലുണ്ട്.12 കണ്ടെയിനറുകളില്‍ നാഫ്ത്തലിന്‍, പാരാ ഫോര്‍മാല്‍ ഡീ ഹൈഡ് എന്നിവ ഉള്ളതും അപകട ഭീഷണി കൂട്ടുകയാണ്. വായു സമ്പര്‍ക്കം ഉണ്ടായാല്‍ തീ പിടിക്കുന്ന 4000 കിലോ രാസ വസ്തുക്കള്‍ കണ്ടെയിനറില്‍ ഉണ്ട് എന്നതും തീ അണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പുറമെ കപ്പലിനുള്ളില്‍ സംഭരിച്ചിരിക്കുന്ന 240 ടണ്‍ ഡീസലും, ഇന്ധന ടാങ്കില്‍ ഉള്ള 2000 ടണ്‍ പെട്രോളും നിലവിലെ സ്ഥിതിയില്‍ കൂടുതല്‍ തീ വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതായും വിലയിരുത്തലുണ്ട്.

അപകടമുണ്ടായ സ്ഥലത്ത് നിന്നും തെക്ക് – തെക്ക് കിഴക്കൻ ദിശയിൽ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ വിലയിരുത്തൽ. വളരെ പതിയെ കണ്ടെയ്നറുകൾ നീങ്ങാനാണ് സാധ്യതയെന്നും ചില കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ തീരത്തടിയാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യ നിഗമനം.

തെക്ക് പടിഞ്ഞാറൻ കാറ്റ് ഈ ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കും, ഇതും കണ്ടെയ്നർ ഗതിയെ ബാധിക്കും. കപ്പലിലെ എണ്ണ ചോർച്ചയിൽ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയെന്നാണ് കണക്കൂട്ടൽ. എന്നാൽ നിലവിൽ കാറ്റിന്റെ ഗതിയും വേഗവും, കണക്കിലെടുത്ത് തെക്കൻ തീരത്തേക്കും കണ്ടെയ്നുകൾ എത്തിയേക്കാമെന്നാണ് വിലയിരുത്തൽ. തീപിടിക്കുന്ന, വിഷമയമായ വസ്തുക്കൾ കണ്ടെയ്നറുകളിള്ളതിനാൽ, ഇത്തവണ കൂടുതൽ ജാഗ്രത വേണം.

Leave a Reply

Your email address will not be published. Required fields are marked *