Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക മേഖലയിൽ കാലാവസ്ഥ വ്യതിയാനം കാരണം 25% വരെ വിളനഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. അഖിലേന്ത്യാ കർഷക സംഘടന ഫെഡറേഷൻ (എഫ്.എ.ഐ.എഫ്.എ.) റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. ക്രമരഹിതമായ മഴ, വരൾച്ച, അന്തരീഷ താപനില ഉയരുന്നത്, വർധിച്ചുവരുന്ന കീടങ്ങളുടെ ആക്രമണം, തുടങ്ങിയവ കാർഷിക മേഖലയിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള കാർഷിക സാങ്കേതികവിദ്യകളിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ സംഘടന ആഹ്വാനം ചെയ്തു.

മണ്ണിന്റെ ഗുണമേന്മ കുറയുന്നത്, ഉത്പാദനച്ചെലവ് വർദ്ധിക്കുന്നത്, ഭൂഗർഭജലനിരപ്പ് താഴുന്നത് എന്നിവ കൃഷിയുടെ ഉത്പാദനക്ഷമതയെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി എഫ്.എ.ഐ.എഫ്.എ. ജനറൽ സെക്രട്ടറി മുരളി ബാബുവിനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ സുസ്ഥിരമായ കൃഷിരീതികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്. ഉയർന്ന മുതൽമുടക്ക്, അടിസ്ഥാന സൗകര്യങ്ങളുടെ വിഭജനം, കർഷകരുടെ കുറഞ്ഞ അവബോധം എന്നിവ സുസ്ഥിര കൃഷിരീതികൾ വ്യാപകമായി സ്വീകരിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പുനരുപയോഗ ഊർജ്ജം, സൂക്ഷ്മ ജലസേചനം(മൈക്രോ ഇറി​ഗേഷൻ), ജൈവവളങ്ങൾ മുതലായവയ്ക്ക് സബ്സിഡികൾ അനുവദിക്കുക സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിത്ത് ഇനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും വേണ്ടിയുള്ള പൊതു നിക്ഷേപം വർദ്ധിപ്പിക്കുക, കർഷകർക്കുള്ള പരിശീലന പരിപാടികൾ വിപുലീകരിക്കുക, പ്രിസിഷൻ അഗ്രികൾച്ചർ ഉപകരണങ്ങളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുക മുതലായ നടപടികൾ വിളനഷ്ടം നേരിടുന്നതിന് പ്രയോജനപ്പെടുത്താനും റിപ്പോർട്ടിൽ നിർദേശമുണ്ട്.

ഇന്ത്യയുടെ വൈവിധ്യമാർന്ന കാർഷിക ഭൂപ്രകൃതിയിൽ കാലാവസ്ഥാ-സ്മാർട്ട് കൃഷിരീതികൾ വ്യാപിപ്പിക്കുന്നതിന് നയരൂപകർത്താക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ പങ്കാളികൾ എന്നിവർ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *