Your Image Description Your Image Description

പുല്‍പ്പള്ളി: അല്പം നേരത്തെ എത്തിയ കാലവർഷം തകർത്ത് പെയ്യുകയാണ്. നാടെങ്ങും മഴ ശക്തി പ്രാപിക്കുമ്പോൾ വായനാട്ടുകാർക്ക് പറയാനുള്ളത് നാശനഷ്ടങ്ങളുടെ കണക്കുമാത്രമല്ല. എല്ലാ മഴക്കാലം ആരംഭിക്കുമ്പോളും ചില പുഴകളില്‍ ലഭിക്കുന്ന മീന്‍ചാകരയുടെ കഥകളുമുണ്ട്. ജില്ലയിലെ മുള്ളന്‍ക്കൊല്ലി പഞ്ചായത്തിലുള്‍പ്പെട്ട കൊളവള്ളി പുഴയിലാണ് മീനുകള്‍ കൂട്ടത്തോടെ എത്തിയത്. ശക്തമായ മഴയില്‍ കബനിയില്‍ ജലനിരപ്പുയര്‍ന്ന്, വെള്ളം കലങ്ങിമറിഞ്ഞ് കര്‍ണാടകക്കാരുടെ ബീച്ചനഹളളി അണക്കെട്ടിലേക്കെത്തി. ഇതോടെ ഇവിടെനിന്നുള്ള മത്സ്യങ്ങള്‍ കൂട്ടത്തോടെ ഒഴുക്കിനെതിരെ മുകള്‍ഭാഗത്തേക്ക് നീന്തിയെത്തി. എല്ലാ പുതുമഴക്കാലത്തുമുള്ള മീന്‍കയറ്റമാണിത്.

പുഴക്ക് പുറമെ അരികിലുള്ള വെള്ളം കെട്ടി നില്‍ക്കുന്ന വയലുകളിലേക്കും ഇങ്ങനെ വരുന്ന മീനുകള്‍ കയറിവരാറുണ്ട്. പുഴയിലേക്ക് തുറന്ന നീര്‍ചാലുകള്‍ വഴിയാണ് ഇവ പാടങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍ കൂടുതല്‍ പേരും പുഴയിറുമ്പുകളിലേക്ക് ആണ് എത്തുന്നത്. ഡാം അധികൃതര്‍ ബീച്ചനഹള്ളി അണക്കെട്ടില്‍ വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചില സമയങ്ങളില്‍ ഇവ വലിയ തോതില്‍ പെരുകും ചെയ്യും. ഈ സമയങ്ങളില്‍ എത്തുന്ന പുതുവെളളത്തില്‍ വലുതും ചെറുതുമായ മത്സ്യങ്ങള്‍ വലിയ കൂട്ടങ്ങളായി കബനിയിലേക്ക് സഞ്ചരിക്കും.

പ്രധാനമായും മഴക്കാലത്തിന്‍റെ ആദ്യ ആഴ്ചയാണ് മീന്‍കയറ്റം. വര്‍ഷാവര്‍ഷങ്ങളില്‍ പുതുമഴപെയ്താല്‍ കൊളവളളി പുഴയില്‍ കൃത്യമായി വലവിശാനുള്ള ആളുകളുമെത്തും. ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരുടെ വാഹനങ്ങളായിരിക്കും ഈ റൂട്ടുകളില്‍ കൂടുതലും കാണാന്‍ കഴിയുക. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പനമരം, കമ്പളക്കാട് എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ കൂട്ടമായെത്തുന്നവര്‍ രാവും പകലുമില്ലാതെ ഇവിടെ തമ്പടിച്ച് മീന്‍പിടിക്കും. ലഭിക്കുന്ന മത്സ്യം വിവിധ സ്ഥലങ്ങളിലെത്തിച്ച് വില്‍ക്കും. പലവിധം വലകള്‍ ഉപയോഗിച്ചാണ് മത്സ്യക്കൊയ്ത്ത്. വീശുവലക്കാര്‍ക്ക് പുറമെ ചൂണ്ടക്കാരെയും കാണാനാകും. കബനിനദി കര്‍ണാടകയില്‍ പ്രവേശിക്കുന്ന കൊളവളളിയും മുകളിലെ കൃഗന്നൂരുമാണ് മിന്‍പിടുത്താക്കാരുടെ ഇഷ്ടകേന്ദ്രം. കട്‌ല, രോഹു, സിലോപ്പിയ, ഗ്രാസ്‌കാര്‍പ്പ് എന്നിവര്‍ക്ക് പുറമെ വലിയ നാടന്‍ പരലുകളെയും ലഭിക്കാറുണ്ടെങ്കിലും കബനിയില്‍ എല്ലാകാലത്തും ലഭിച്ചുവന്നിരുന്ന ചെമ്പല്ലി അപൂര്‍വ്വമായെന്ന് മത്സ്യം പിടിക്കാനെത്തിയവര്‍ പറയുന്നു. പിടിക്കുന്ന മത്സ്യങ്ങള്‍ക്ക് വയനാട്ടില്‍ തന്നെ ആവശ്യക്കാരുമുണ്ട്. പിടിച്ച സ്ഥലത്ത് വെച്ച് തന്നെ വില്‍പ്പന നടത്തുന്നവരും നാട്ടിലേക്ക് എത്തിച്ച് സ്റ്റാളുകളില്‍ വില്‍പ്പന നടത്തുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *