Your Image Description Your Image Description

500 കോടി ഡോളറിന്റെ കരാറിന് സമ്മതിക്കാന്‍ ആപ്പിള്‍ മേധാവി ടിം കുക്കിന് 72 മണിക്കൂര്‍ സമയം നല്‍കി ഇലോൺ മസ്‌ക് അന്ത്യശാസനം മുഴക്കിയാതായി റിപ്പോർട്ട്. 2022 ല്‍ ഐഫോണുകളിലെ എക്‌സ്‌ക്ലൂസീവ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാവായി സ്‌പേസ് എക്‌സിനെ സ്വീകരിക്കാനാണ് ഇലോണ്‍ മസ്‌ക് ടിം കുക്കിനെ ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കരാര്‍ ഏറ്റെടുത്തില്ലെങ്കില്‍ താന്‍ തുടങ്ങുന്ന മറ്റൊരു സേവനവുമായി ഏറ്റുമുട്ടാന്‍ തയ്യാറായിക്കോളൂ എന്ന് മസ്‌ക് ഭീഷണിമുഴക്കി. എന്തായാലും മസ്‌കിന്റെ ഭീഷണിക്ക് ടിം കുക്ക് വഴങ്ങിയില്ല. ആ ഓഫര്‍ നിരസിച്ചു. എന്തായാലും ഈ ടിം കുക്കിന്റെ തീരുമാനം ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് ഗുണം ചെയ്തത്.

ഐഫോണ്‍ 14 സീരീസില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിന് ഗ്ലോബല്‍ സ്റ്റാര്‍ എന്ന കമ്പനിയെയാണ് ആപ്പിള്‍ തിരഞ്ഞെടുത്തത്. ഈ വിവരം നേരത്തെ അറിഞ്ഞപ്പോഴാണ് മസ്‌ക് അന്ത്യശാസനം മുഴക്കിയത്. കരാറിന്റെ ഭാഗമായി, ഐഫോണിലെ സ്റ്റാര്‍ലിങ്ക് സേവനത്തിന് 18 മാസത്തേക്ക് 500 കോടി ഡോളറും പിന്നീട് പ്രതിവര്‍ഷം 100 കോടി ഡോളറുമാണ് സ്‌പേസ് എക്‌സ് ആപ്പിളിനോട് ആവശ്യപ്പെട്ടതെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓഫര്‍ ആപ്പിള്‍ നിരസിച്ചതോടെ ഐഫോണ്‍ 14 പ്രഖ്യാപിക്കുന്നതിന് മുമ്പ് ടി മൊബൈലുമായുള്ള സഹകരണം പ്രഖ്യാപിച്ച് മസ്‌ക് മറുപടി നല്‍കി. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി മാത്രമാണ് ഈ സേവനം ലഭ്യമാക്കിയത്.

പ്രൊജക്ട് ഈഗിള്‍ എന്ന പേരില്‍ ഒരു ദശാബ്ദം മുമ്പ് തന്നെ സ്റ്റാര്‍ലിങ്കിന് സമാനമായ ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ടിവിറ്റി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ ആരംഭിച്ചിരുന്നു. ബോയിങുമായി സഹകരിച്ച് ആരംഭിച്ച 3.6 കോടി ഡോളറിന്റെ ആ സംരംഭം പിന്നീട് ഉപേക്ഷിച്ചു. ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് 2019 ല്‍ ഐഫോണുകളിലും വീടുകളിലും ഇന്റര്‍നെറ്റ് സേവനം എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ വെരിസോണ്‍ എടി ആന്റ് ടി എന്നീ വ്യവസായ പങ്കാളികളുമായി തെറ്റുന്നതിന് ഇടയാക്കുമെന്ന് ഭയന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പുതിയ സേവനം ആരംഭിച്ചിട്ടും മസ്‌കിന്റെ പക തീര്‍ന്നില്ല. ആപ്പിളിനെ ശല്യപ്പെടുത്താനായി ഗ്ലോബല്‍ സ്റ്റാര്‍ സേവനത്തിനെതിരെ വിവിധ ആരോപണങ്ങള്‍ ഉയര്‍ത്തി കേസ് ഫയല്‍ ചെയ്ത് മസ്‌കും കൂട്ടരും ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ട്രംപുമായുള്ള മസ്‌കിന്റെ ബന്ധം ഈ നീക്കങ്ങളില്‍ നിയമ നടപടികള്‍ മസ്‌കിന് അനുകൂലമാകുമെന്ന ആശങ്ക ആപ്പിളിനുണ്ടാക്കിയെന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാര്‍ലിങ്കിനെ ഉപേക്ഷിച്ച് ഗ്ലോബല്‍സ്റ്റാറിനെ തിരഞെടുത്തതില്‍ ആപ്പിളിനകത്ത് തന്നെ എതിര്‍പ്പുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കൊന്നും വഴങ്ങാതെ പുതിയ ഉപഗ്രഹങ്ങള്‍ക്കായി 170 കോടി ഡോളര്‍ ഗ്ലോബല്‍ സ്റ്റാറില്‍ നിക്ഷേപിക്കുകയാണ് ആപ്പിള്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *