Your Image Description Your Image Description

കെഎസ്ആർടിസി ‍ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ബിഗ്ബോസ് താരം രസ്മിൻ ഭായ്‍യും നടി അപ്സര രത്നാകരനും. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യം വിശദീകരിച്ചത്. എറണാകുളം അങ്കമാലിയിൽ വെച്ചായിരുന്നു സംഭവം.

”ഞങ്ങൾ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. വലതുവശം ചേർന്നാണ് പൊയ്ക്കൊണ്ടിരുന്നത്. അപ്പോൾ ഇടത് വശത്ത് നിര്‍ത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. വലിയ അപകടം ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. പക്ഷേ, പെട്ടെന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് തല കാറിലിടിച്ച് കുറച്ചു നേരത്തേക്ക് അസ്വസ്ഥത ആയിരുന്നു.

അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഞങ്ങൾ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങി സൈഡില്‍ പോയി മാന്യമായി എന്താണ് ചെയ്തതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ ഒരക്ഷരം മിണ്ടാതെ ഞാന്‍ നിൽക്കുന്ന സൈഡ് ചേര്‍ത്ത് വണ്ടിയെടുത്തു. തലനാരിഴക്കാണ് അപകടം ഒഴിവായത്. അല്ലെങ്കില്‍ എന്‍റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ. അതിനുശേഷം അങ്കമാലി കെഎസ്‍ആർടിസി സ്റ്റേഷനിൽ പരാതി കൊടുക്കാൻ പോയി. അപ്പോഴേക്കും ആ ബസ് അവിടെ എത്തിയിരുന്നു. വീണ്ടും ബസിനു കൈ കാണിച്ച് മുമ്പിൽ പോയി നിന്നു. അയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയണമായിരുന്നു. ഞാൻ മുമ്പിൽ നിൽക്കുമ്പോൾ എന്നെ ശ്രദ്ധിക്കാതെ ഇടിച്ചിടിച്ച് വണ്ടി മുമ്പോട്ട് എടുക്കുകയായിരുന്നു. എന്റെ നെഞ്ചിന്റെ ലെവലിൽ ബസ് വന്നപ്പോൾ പുറകിലേക്കു മാറി, അപ്പോഴേക്കും അയാൾ വണ്ടി എടുത്തുകൊണ്ട് പോയി”, രസ്മിൻ വീഡിയോയിൽ പറഞ്ഞു.

സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. അത് എത്രത്തോളം മുന്നോട്ടു പോകുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു വിഡിയോ ചെയ്തതെന്നും രസ്മിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *