Your Image Description Your Image Description

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഏത് അടിയന്തരഘട്ടത്തെയും നേരിടാൻ കുട്ടനാട് സജ്ജമാണെന്ന് തോമസ് കെ തോമസ് എംഎൽഎ പറഞ്ഞു. കിഴക്കൻ മേഖലയിൽ പെയ്തിറങ്ങിയ മഴവെള്ളം ഒഴുകിയെത്തിയതിനെത്തുടർന്ന് കുട്ടനാട്ടിൽ ജലനിരപ്പ് അല്പം ഉയർന്നുവെങ്കിലും തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലൂടെ വളരെ വേഗത്തിൽ വെള്ളം ഒഴുകി ഇറങ്ങുന്നുണ്ട്. പുളിങ്കുന്ന് ആശുപത്രി പാലം, കിടങ്ങറ കെ സി പാലം, ബസാർ പാലം എന്നിവിടങ്ങളിൽ കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ മേജർ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

 

കൈനകരിയിലെ ആറുപങ്ക് പാടത്ത് മടവീഴ്ച സംഭവിച്ചത് ചെറുകായൽ പാടശേഖരത്തെയും ബാധിച്ചു. വെള്ളക്കെട്ട് നിരവധി കുടുംബങ്ങള്‍ക്ക് ബുദ്ധമുട്ടുണ്ടാക്കിയിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടത്തിൻ്റെ സഹായത്തോടെ സ്വീകരിക്കുമെന്നും ആവശ്യമായ സ്ഥലങ്ങളിൽ കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച വീടുകൾ പരിശോധിച്ച് പരമാവധി നഷ്ടപരിഹാരം നൽകും. ഇതോടൊപ്പം വാസയോഗ്യമല്ലാത്ത വീട്ടുകാരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. രാത്രി യാത്രയും ജലാശയങ്ങളിൽ ഇറങ്ങുന്നതും കഴിവതും ഒഴിവാക്കണം. ജലയാനങ്ങളിൽ സഞ്ചരിക്കുമ്പോൾ പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

 

എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9645633078, 9947690199 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. നാളെ (മേയ് 29ന്) രാവിലെ 11ന് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തഹസിൽദാറുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *