Your Image Description Your Image Description

തിരുവനന്തപുരം: കഴക്കൂട്ടത്ത് തെരുവുനായ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്. കഴക്കൂട്ടം ചന്തവിള വാർഡിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റ 16 പേരിൽ അങ്കണവാടി വിദ്യാർഥിയും. സംഭവത്തിന് പിന്നാലെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനമായി.

വെള്ളിയാഴ്ച പകൽ രണ്ട് മുതൽ ശനിയാഴ്ച രാവിലെ വരെ വാർഡിലെ വിവിധ സ്ഥലങ്ങളിലെ 16 പേരെയും വീടുകളിലെ വളർത്തു മൃഗങ്ങളെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇവർക്കെല്ലാം വാക്സിൻ നൽകി. തുടർ നടപടിയുടെ ഭാഗമായാണ് ചന്തവിളയിലും സമീപങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ചന്തവിള പ്ലാവറക്കോട് വൃന്ദ ഭവനിൽ ഗംഗാധരൻ, പ്ലാവറക്കോട് സ്വദേശി ജോസഫ്, ചാമവിള വീട്ടിൽ ലതാകുമാരി, വട്ടവിള വീട്ടിൽ പാർവണ, ഉള്ളൂർക്കോണം സ്വദേശികളായ മനു, ശുഭ, ലാവണ്യ, ലതാകുമാരി, രഞ്ജിത്ത്, അർജുൻ സന്തോഷ്, അബി, അമീന ഷാജി, സൂര്യ, സുലേഖ, ഫാത്തിമ എന്നിവർക്കാണ് കടിയേറ്റത്. ഇവർ പാങ്ങപ്പാറ ഹെൽത്ത് സെന്‍ററിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഗംഗാധരന്‍റെ ഇടതു കാലിലാണ് നായ ആദ്യം കടിച്ചത്. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ അങ്കണവാടിക്ക് അടുത്ത് നിന്ന പാർവണയെ നായ കടിച്ചു. ശേഷം ചന്തവിള, പ്ലാവറക്കോട്, ഉള്ളൂർക്കോണം ഭാഗങ്ങളിലെ ആളുകളെയും വളർത്തു മൃഗങ്ങളെയും കടിച്ചു. ഇന്നലെ രാവിലെ കൗൺസിലർ ബിനുവിന്‍റെയും നഗരസഭ ജീവനക്കാരുടെയും നേതൃത്വത്തിൽ തെരുവുനായയെ പിടികൂടി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതിനാലാണ് നാളെ മുതൽ തെരുവു നായകൾക്ക് വാക്സിനേഷൻ നൽകാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *