Your Image Description Your Image Description

വത്തിക്കാനിൽ മാർപാപ്പയെ പ്രഖ്യാപിച്ചപ്പോൾ ഈ കൊച്ചുകേരളത്തിൽ കോൺഗ്രസ്സിന് ഒരു പാപ്പയെ പ്രഖ്യാപിച്ചു . യുദ്ധാന്തരീക്ഷത്തില്‍ രാജ്യം കടന്നു പോകുമ്പോഴാണ് സമാധാനത്തിന്റെ പാപ്പയെ കേരളത്തിൽ കോൺഗ്രസ്സിന് കിട്ടിയത് .

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി പകരം സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫിനെ സുധാകരന്റെ കടുംപിടിത്തത്തിൽ അധ്യക്ഷനാക്കി. ഇവര്‍ക്കൊപ്പം പടനയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെയാണ് നിയോഗിച്ചത്. ഇതോടെ കോണ്‍ഗ്രസ് ചെറുപ്പമായി .

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായിരുന്ന രണ്ട് പേരാണ് പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തിയത് . കോണ്‍ഗ്രസിന്റെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കണ്ടെടുത്ത് വളര്‍ത്തിയെടുത്ത നേതാക്കളാണ് പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും .

പി സി വിഷ്ണുനാഥ് കെഎസ്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഹൈബി ഈഡന്‍ പ്രസിഡന്റായി. അതിന് ശേഷം പ്രസിഡന്റായി ഷാഫി പറമ്പില്‍ എത്തി. അതേ പോലെ തന്നെ വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഡീന്‍ കുര്യാക്കോസ് അദ്ധ്യക്ഷനായി. തുടര്‍ന്ന് ഷാഫി പറമ്പിലുമെത്തി.

ഈ സ്ഥാനങ്ങളിലേക്കെല്ലാം ഇരുവരും എത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ആശിര്‍വാദത്തോടെയായിരുന്നു. ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ എല്ലായെപ്പോഴും ഉമ്മന്‍ ചാണ്ടി ശൈലിയുമാണ് . ഇവരുടെ കാര്യത്തിൽ ഉമ്മൻചാണ്ടിക്ക് തെറ്റിയില്ല .

താഴെത്തട്ടില്‍ സാധാരണക്കാരായ ജനങ്ങളുടെ മനസ്സറിഞ്ഞാണ് ഇരുവരും ജനപ്രതിനിധികളായതും. കൂട്ടത്തില്‍ പരിചയസമ്പത്ത് വിഷ്ണുവിനാണ് കൂടുതലെങ്കിലും ഒരേ പവദിയിലേക്ക് ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഐക്യത്തോടെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ പുതിയ ടീമിന് സാധിക്കും .

തന്റെ പിന്‍ഗാമിയായാണ് സണ്ണി ജോസഫ് എത്തുന്നതു കൊണ്ട് തന്നെ കെ സുധാകരനും പുതിയ തീരുമാനത്തില്‍ വലിയ അതൃപ്തിയില്ല. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കമാന്‍ഡ് അഴിച്ചുപണികള്‍ നടത്തിയത് .

ഉമ്മന്‍ ചാണ്ടി വിടവാങ്ങിയതോടെ, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ നേതാവില്ലെന്നത് പാര്‍ട്ടി നേരിടുന്ന പ്രശ്‌നമായിരുന്നു . അത് പരിഹരിക്കാന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് ഒരുക്രൈസ്തവൻ നിര്‍ബന്ധമെന്ന പരിഗണനയാണ് അഡ്വ. സണ്ണി ജോസഫിലെത്തിയത്.

ആന്റോ ആന്റണി എം.പി കൂടി പരിഗണിക്കപ്പെട്ടെങ്കിലും ഒരു കത്തോലിക്കാനെന്നതും സുധാകരന്റെ പിടിവാശിയുമാണ് സണ്ണി ജോസഫിന് മുന്‍തൂക്കമായത് . ഈഴവ വിഭാഗത്തില്‍നിന്നുള്ള കെ. സുധാകരനെ മാറ്റിയപ്പോള്‍ ആ വിഭാഗത്തിനുള്ള പരിഗണനയാണ് അടൂര്‍ പ്രകാശിന്റെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം.

എസ്.എന്‍.ഡി.പിയിലടക്കം സ്വാധീനമുള്ള കോണ്‍ഗ്രസിലെ ഈഴവ പ്രമുഖനാണ് അടൂര്‍ പ്രകാശ്. ആ ബലത്തിലാണ് ഇടതുശക്തികേന്ദ്രമായ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടുതവണ ലോക്‌സഭയിലേക്ക് ജയിച്ചത്.

ഒരു ഘട്ടത്തിൽ കെ.പി.സി.സി അധ്യക്ഷനായി പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശ് അവിടെ ക്രിസ്ത്യന്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് യു.ഡി.എഫ് നേതൃത്വത്തിലേക്ക് മാറേണ്ടിവന്നത്. അഴിച്ചുപണി മൊത്തത്തിലായതോടെ വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിനെ മാറ്റി പകരം ഷാഫിയെത്തി.

മുസ്‌ലിം സമുദായത്തിലും പുറത്തും കൂടുതല്‍ സ്വീകാര്യതയുള്ളയാളാണ് ഷാഫി. യുവനേതാവ് എന്നതുകൂടി പണിഗണിക്കുമ്പോള്‍ ഷാഫിയുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യും . പി.സി. വിഷ്ണുനാഥ് വര്‍ക്കിങ് പ്രസിഡന്റാകുന്നത് നായര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യവും എ ഗ്രൂപ്പിന്റെ വക്താവുമായിട്ടാണ് .

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കൂടാതെ , വിഷ്ണുനാഥ് കൂടി കെ.പി.സി.സിയുടെ നിര്‍ണായക സ്ഥാനത്ത് പ്രതിഷ്ഠിച്ചത് കോണ്‍ഗ്രസിന്റെ പരാമ്പരാഗത വോട്ടുബാങ്ക് ഉറപ്പിച്ചുനിര്‍ത്താനുള്ള നീക്കമാണ്.
എ.പി. അനില്‍ കുമാര്‍ വര്‍ക്കിങ് പ്രസിഡന്റ് പദവിയിലെത്തിയതിലൂടെ കൊടിക്കുന്നിൽ സുരേഷിന് പകരം ദലിത് പ്രാതിനിധ്യവുമുറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.

ഏതായാലും വരുന്ന പഞ്ചായത്ത് , നിയമ സഭാ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ് ഈ യുവ നേതൃത്വത്തിന് . ഇങ്ങനെ പോയാൽ ആ പരീക്ഷയും പാസ്സാകും . ഒരു സംശയവുമില്ല .

Leave a Reply

Your email address will not be published. Required fields are marked *