Your Image Description Your Image Description

മുംബൈ: ഐപിഎല്‍ അരങ്ങേറ്റ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യൻസിന്‍റെ ഇടം കൈയന്‍ പേസര്‍ അശ്വനി കുമാര്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അരങ്ങേറിയ അശ്വനി കുമാര്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യ രഹാനെയെ വീഴ്ത്തിയാണ് അരങ്ങേറ്റം ഗംഭീരമാക്കിയത്. പിന്നാലെ റിങ്കു സിംഗിനെയും മനീഷ് പാണ്ഡെയെയും ആന്ദ്രെ റസലിനെയും കൂടി പുറത്താക്കി കൊല്‍ക്കത്തയുടെ നടുവൊടിച്ചു.

മൂന്നോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അശ്വനി കുമാര്‍ ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന ഇന്ത്യൻ ബൗളറായി മാറി. 2009ൽ രാജസ്ഥാന്‍ റോയല്‍സിനായി ഒമ്പത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അമിത് സിംഗിന്‍റെ റെക്കോര്‍ഡാണ് അശ്വനി കുമാര്‍ മറികടന്നത്. അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് തികയ്ക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും കൊല്‍ക്കത്ത 16.2 ഓവറില്‍ ഓള്‍ ഔട്ടായതിനാല്‍ അശ്വനി കുമാറിന് തന്‍റെ നാലാം ഓവര്‍ എറിയാൻ സാധിച്ചില്ല.

അതേസമയം, ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റടുത്ത ബൗളറെന്ന റെക്കോര്‍ഡ് ഒരു വിദേശതാരത്തിന്‍റെ പേരിലാണ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈക്കായി 12 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫാണ് ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബൗളര്‍. ഇന്നലെ മുംബൈക്കെതിരെ അശ്വനി നടത്തിയത് ഐപിഎല്‍ ചിരിത്രത്തിലെ തന്നെ മികച്ച നാലാമത്തെ മികച്ച അരങ്ങേറ്റ ബൗളിംഗ് പ്രകടനം കൂടിയാണ്. ഈ സീസണില്‍ അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് അശ്വനി കുമാറിനെ മുംബൈ ടീമിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *