Your Image Description Your Image Description

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന പ്രതിഷേധ വേദിയിലെത്തി കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ആശാ വർക്കർമാരുടെ ആവശ്യത്തിനൊപ്പമാണ് നിൽക്കുന്നത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സമരക്കാരുടെ ശബ്ദം എല്ലാവരും കേൾക്കുന്നുണ്ടെന്നും ശശി തരൂർ എംപി പറഞ്ഞു.

ഓണറേറിയം രണ്ടിരട്ടി എങ്കിലും കൂട്ടിത്തരട്ടെ. സംസ്ഥാനം കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തേയും കുറ്റം പറയുകയാണ്. തർക്കം മാറ്റി ജനങ്ങളെ കേൾക്കാൻ സർക്കാരിനോട് പറയും. താൻ കേന്ദ്രത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഭാഗത്തല്ലെന്നും പ്രതിഷേധക്കാരുടെ ആവശ്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തങ്ങളെ കേസെടുത്ത് ഭീഷണിപ്പെടുത്തുകയാണെന്ന് ആശാ വർക്കർമാർ പറഞ്ഞു. അതിന് അനുവദിക്കില്ലെന്നും സമരം ചെയ്യുകയെന്നത് ജനാധിപത്യപരമായ അവകാശമാണെന്നും ശശി തരൂർ എംപി വ്യക്തമാക്കി. സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം ഇരുപത് ദിവസത്തോട് അടുക്കുകയാണ്. ഓണറേറിയം വർധനയിൽ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്.

സമരത്തിലുള്ള ആശമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ഇല്ലെങ്കിൽ മെഡിക്കൽ ഓഫീസർമാർ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും ആയിരുന്നു ഇന്നലെ നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറകടറുടെ നിർദേശം. എൻഎച്ച്എമ്മിനും ലേബർ കമ്മീഷണർക്കും നിയമ പ്രകാരം നോട്ടീസ് നൽകിയാണ് പണിമുടക്ക് നടത്തുന്നതെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ അറിയിച്ചു. സമരക്കാരെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം നടത്തിയ പരാമർശവും വിവാദമായിരുന്നു. ഈര്‍ക്കിലി സംഘടനയാണ് സമരം ചെയ്യുന്നതെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും എളമരം കരീം പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണ്. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമരക്കാരെ അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *