Your Image Description Your Image Description

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ സംഘം. അതേസമയം, അദ്ദേഹം ചികിത്സയോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. മരണാസന്നമായ നിലയിലല്ല മാർപാപ്പയെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ ഒരാഴ്ച്ച കൂടി ആശുപത്രിയിൽ തുടരണമെന്നാണ് മെഡിക്കൽ സംഘം അറിയിക്കുന്നത്.

കിടക്കയിൽനിന്ന് എഴുന്നേറ്റ് വീൽ‌ചെയറിൽ ഇരിക്കാൻ മാർപാപ്പക്ക് ഇപ്പോൾ സാധിക്കുന്നുണ്ടെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടെന്നും മെഡ‍ിക്കൽ സംഘം വ്യക്തമാക്കി. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാൻ ഇന്നലെ അറിയിച്ചിരുന്നു. രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. ആരോഗ്യനില പൂർണമായും മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നായിരുന്നു വത്തിക്കാൻ അറിയിച്ചത്. 88 കാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്വാസകോശ അണുബാധയെ തുടർന്നാണ് മാർപാപ്പ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും.

എക്സ്-റേ പരിശോധനയിലാണു ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. മാർപാപ്പ ഉത്സാഹത്തിലായിരുന്നുവെന്നു പ്രസ്താവനയിൽ വത്തിക്കാൻ അറിയിച്ചു.

അനാരോഗ്യത്തെ തുടർന്ന് മാർപാപ്പയെ 2023 മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ചെങ്കിലും പിന്നീട് ന്യുമോണിയയാണെന്നു കണ്ടെത്തി. പിന്നീട് 2023 ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ജൂണിൽ അദ്ദേഹത്തിനു വൻകുടൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

നിലവിൽ 88 വയസാണ് മാർപാപ്പക്ക്. അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെയാണ് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തത്. നടുവേദനയും കാൽമുട്ടിലെ പ്രശ്നവും കാരണം പലപ്പോഴും മാർപാപ്പ വീൽചെയറോ വോക്കിങ് സ്റ്റിക്കോ ഉപയോഗിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *