Your Image Description Your Image Description

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പരിശോധനകൾ നടത്താനായി ജലവിഭവ വകുപ്പിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് തേക്കടിയിലെത്തിച്ചു. 10 പേർക്ക് കയറാനാകുന്ന സ്പീഡ് ബോട്ടാണിത്. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യും.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. എന്നാൽ അത് 15 വർഷം മുൻപ് തകരാറിലായിരുന്നു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥർ അണക്കെട്ടിലെത്തിയിരുന്നത്. ഇതുമൂലം പലപ്പോഴും പരിശോധന മുടങ്ങിയിരുന്നു.

2021 ൽ മുന്നറിയിപ്പില്ലാതെ പലതവണ തമിഴ്നാട് മുല്ലപ്പെരിയാ‌റിൽ നിന്നും വെള്ളം തുറന്നു വിട്ടു. ഈ സമയത്ത് വള്ളക്കടവിലെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി ജലവിഭവ വകുപ്പിന് പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഇതേതുടർന്ന് മൂന്നര വർഷത്തിനിപ്പുറമാണ് പുതിയ ബോട്ട് തേക്കടിയിൽ എത്തിരിക്കുന്നത്. 12,00,000 രൂപയാണ് പുതിയ ബോട്ടിൻറെ വില.

ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അര മണിക്കൂർ കൊണ്ട് ഈ ബോട്ടിൽ തേക്കടിയിൽ നിന്നും മുല്ലപ്പെരിയാർ അണക്കെട്ടിലെത്താം എന്നതാണ്. ഉദ്യോഗസ്ഥരുടെ സൗകര്യം പരിഗണിച്ചാണ് ഇപ്പോൾ പുതിയ ബോട്ട് എത്തിച്ചത്. മുമ്പുണ്ടായിരുന്ന ബോട്ടിന്റെ ഗതി വരാതിരിക്കാനുള്ള കർശന നിർദേശങ്ങളും ഉദ്യോഗസ്ഥർക്ക് മന്ത്രിനൽകി.

മുൻപ് മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ട് മാസമായി കട്ടപ്പുറത്താണ്. ബോട്ടിന്റെ വില തുകയായ മുപ്പത്തിയൊന്‍പതര ലക്ഷം രൂപ ഇതുവരെ ബോട്ട് നിര്‍മ്മിച്ച കമ്പനിയ്ക്ക് പൊലീസ് നല്‍കിയിട്ടില്ല. ഇതോടെ ബോട്ടിന്റെ സര്‍വീസിങ്ങ് നടത്താന്‍ കമ്പനി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് ആ ബോട്ട് കരയ്ക്കായത്.

Leave a Reply

Your email address will not be published. Required fields are marked *