Your Image Description Your Image Description

ഡല്‍ഹി: പുതിയ ആദായ നികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 1961 മുതല്‍ നിലവിലുള്ള നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ നിയമമെന്നാണ് വിവരം. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാര്‍ക്ക് വിതരണം ചെയ്തു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെക്കുന്നതോടെയാണ് ഇത് നിയമമാകുക. ആദായ നികുതി നിയമം 2025 എന്നായിരിക്കും അതിന് ശേഷം ഈ നിയമം അറിയപ്പെടുക. എങ്കിലും 2026 ഏപ്രില്‍ ഒന്ന് മുതലേ ഇത് പ്രാബല്യത്തില്‍ വരുകയുള്ളൂ.

12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കുന്നതായി ബജറ്റില്‍ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. 298 സെഷനുകളുള്ള നിലവിലെ ആദായ നികുതി നിയമത്തിന് 800 ഓളം പേജുകളുണ്ട്. പുതിയ ബില്ലില്‍ സെഷനുകളുടെ എണ്ണം 536 ആയി ഉയര്‍ന്നിട്ടുണ്ട്. നേരത്തെയുള്ള 14 ഷെഡ്യൂളുകള്‍ക്ക് പകരം പുതിയ നിയമത്തില്‍ 16 ഷെഡ്യൂളുകളായിരിക്കും ഉണ്ടാവുക. അധ്യായങ്ങളുടെ എണ്ണം 23 ആയിത്തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഫിനാന്‍ഷ്യല്‍ ഇയര്‍, ആസസ്‌മെന്റ് ഇയര്‍ എന്നിവ ഒഴിവാക്കുന്ന പുതിയ നിയമത്തില്‍ ടാക്‌സ് ഇയര്‍ എന്ന ടേം ഉള്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. ഇത് നടപ്പായാല്‍ നിലവിലെ നിയമത്തില്‍ പറയുന്ന പ്രീവിയസ് ഇയര്‍ എന്ന പദം പുതിയ ബില്ലില്‍ ടാക്‌സ് ഇയര്‍ എന്നായിരിക്കും അറിയപ്പെടുക. അസസ്‌മെന്റ് ഇയര്‍ എന്ന പ്രയോഗം പാടെ ഒഴിവാക്കുകയും ചെയ്യും.

പുതിയ ആദായ നികുതി ബില്ലിന്റെ കരടില്‍ നേരത്തെ തന്നെ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിരുന്നു. നിയമത്തിലെ ഭാഷാപരമായ പ്രയോഗങ്ങള്‍ എങ്ങനെ ലളിതമാക്കാം, ആശയക്കുഴപ്പങ്ങള്‍ എങ്ങനെ ഒഴിവാക്കാം, എന്നതിലെല്ലാം ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി. ആര്‍ക്കും എളുപ്പത്തില്‍ മനസിലാകുന്ന തരത്തിലാണ് പുതിയ നിയമമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നികുതി നിയമത്തിന്റെ ഉള്ളടക്കത്തില്‍ വലിയ മാറ്റങ്ങളില്ലാതെ, എന്നാല്‍ ലളിതവത്കരിച്ച പുതിയ ബില്ലാണ് നാളെ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്.

ഉദ്യോഗസ്ഥ ഇടപെടലിലൂടെയുള്ള കാലതാമസം ഒഴിവാക്കാനും, പരാതി പരിഹാരം വേഗത്തില്‍ സാധ്യമാക്കാനും ആവശ്യമായ മാറ്റങ്ങള്‍ പുതിയ നിയമത്തിലുണ്ട് എന്നാണ് വിവരം. വിദേശ ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ട്. ഇതിനായി ജനറല്‍ ആന്റി-അവോയ്ഡന്‍സ് റൂള്‍ പുതിയ നിയമത്തില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നികുതി സ്ലാബുകളിലോ റിബേറ്റുകളിലോ മാറ്റം വരുത്തില്ല. എങ്കിലും പഴയ നികുതി വ്യവസ്ഥയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ഔദ്യോഗിക നികുതി വ്യവസ്ഥയായി പുതിയ നികുതി വ്യവസ്ഥ മാറും. അവതരണത്തിനു ശേഷം ബില്ല് പാര്‍ലമെന്റിലെ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കായി വിടും

Leave a Reply

Your email address will not be published. Required fields are marked *