Your Image Description Your Image Description

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേര്‍ പിടിയിൽ. പിടിയിലായ പ്രതികളിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശി സുധീഷുമാണ് (19) പിടിയിലായത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിങ്കളാഴ്ച പിടികൂടിയത്.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അടൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. അഞ്ചാം ക്ലാസുകാരി മറ്റു കൂട്ടുകാരികള്‍ക്കൊപ്പം നടന്നുവരുന്നതിനിടെ 16കാരനും എറണാകുളം സ്വദേശിയായ യുവാവും ചേര്‍ന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. മറ്റുകുട്ടികളെ പേടിപ്പിച്ച് ഓടിച്ച ശേഷം അഞ്ചാം ക്ലാസുകാരിയെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16 കാരൻ പീഡിപ്പിക്കുകയായിരുന്നു. കൂട്ടുപ്രതി സുധീഷാണ് മറ്റു കുട്ടികളെ തടഞ്ഞു നിർത്തിയത്.

കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ 16 കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പെൺകുട്ടിയും കൂട്ടുകാരികളും ബന്ധുക്കളോട് ഉണ്ടായ വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി. പോക്സോ വകുപ്പുകള്‍ പ്രകാരം അടൂര്‍ ഡി.വൈ.എസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും യുവാവിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *