Your Image Description Your Image Description

ബ്രസീലിലെ തന്‍റെ ആദ്യ ക്ലബ്ലായ സാന്‍റോസിലേക്ക് തിരിച്ചെത്തി നെയ്മർ ജൂനിയർ. ആറ് മാസത്തെ കരാറിലാണ് താരം ടീമിലെത്തിയിരിക്കുന്നതെന്ന് ടീമിന്‍റെ വൈസ് പ്രസിഡന്‍റ് ഫെർണാണ്ടോ ബോണാവിഡ്സ് അറിയിച്ചു. ആറ് മാസമാണ് കരാറെങ്കിലും അടുത്ത വർഷം നടക്കുന്ന ഫിഫാ ലോകകപ്പ് വരെ താരത്തെ നിലനിർത്താൻ സാധിക്കുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. നെയ്മർ തന്‍റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് സാന്‍റോസിലാണ്. ബാഴ്സലോണയിലെത്തുന്നതിന് മുമ്പ് തന്‍റെ കൗമാര കാലം മുഴുവൻ അദ്ദേഹം സാന്‍റോസിലാണ് കളിച്ചത്.

അതേസമയം ഒരുപാട് കൗതുകത്തോടെയാണ് ആരാധകർ നെയ്‍മറിനെ വരവേറ്റത്. 20,000ത്തിന് മുകളിൽ കാണികൾ നെയ്മറിനെ വരവേൽക്കാൻ സ്റ്റേഡിയത്തിലെത്തി. സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഹിലാലിൽ നിന്നുമാണ് നെയ്മർ സാന്‍റോസിലേക്ക് തിരിച്ചെത്തുന്നത്. ഏഴ് മത്സരത്തിൽ മാത്രമാണ് അൽ ഹിലാലിന് വേണ്ടി അദ്ദേഹം കളത്തിലിറങ്ങിയത്. 104 മില്യൺ യുറോയായിരുന്നു താരത്തിന്‍റെ അൽ ഹിലാലിലെ സാലറി. അറേബ്യൻ ക്ലബ്ബിൽ സന്തോഷവാനല്ലായിരുന്നുവെന്നും പരിശീലന സമയം ദുഃഖിച്ച് ഇരിക്കുകയയായിരുന്നുവെന്നുും നെയ്മർ പറഞ്ഞു.

സാന്‍റോസിൽ നിന്നും ഓഫർ വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ലാണ് താരം പി.എസ്.ജിയിൽ നിന്നും അൽ ഹിലാലിലേക്ക് പോയത്. തുടരെ തുടരെ വന്ന പരിക്കുകൾ താരത്തിനെ കളിക്കളത്തിൽ നിന്നും അകറ്റി നിർത്തി. അതേസമയം, അടുത്ത വർഷം ബ്രസീലിന് വേണ്ടി തന്‍റെ അവസാന ലോകകപ്പ് കളിക്കുമെന്ന് നെയ്മർ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *