Your Image Description Your Image Description

ചെന്നൈ: മുസ്ലീം ലീഗ് നേതാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി ബിജെപി. മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് മുസ്‌ലിം ലീഗ് എംപിയായ നവാസ് കനി മാംസാഹാരം കഴിച്ചെന്നാണ് ആരോപണം. എംപിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ രംഗത്തെത്തി.

ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണെന്ന് അണ്ണാമലൈ പറഞ്ഞു. ഹിന്ദു സമൂഹം വളരെ സമാധാനപ്രിയരാണ്. ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു. ജനങ്ങൾക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ലക്ഷ്യമിട്ടുളള നടപടിയാണ് എം പിയുടെ ഭാഗത്ത് നിന്നുണ്ടായത്. സുബ്രഹ്മണ്യം ക്ഷേത്രത്തിന്റെ സ്ഥാനത്ത് വച്ച് മാംസം കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ എക്സിൽ കുറിച്ചു.

അതേസമയം അണ്ണാമലൈയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നവാസ് കനി പറഞ്ഞു. കുന്നിൽ വച്ച് താൻ മാംസം കഴിച്ചിട്ടില്ലെന്നും നവാസ് കനി വ്യക്തമാക്കി. പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമുണ്ടായപ്പോൾ അതിന് മധ്യസ്ഥത വഹിക്കാനാണ് താൻ സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിലേക്ക് എത്തിയതെന്ന് എം പി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുപറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന് സമീപം ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. കുന്നിലേക്ക് മൃഗങ്ങളെ ബലിയർപ്പിക്കാൻ മുസ്‌ലിം സമുദായംഗങ്ങൾ കൊണ്ടുപോകുന്നതിനെ ഒരുവിഭാഗം എതിർത്തു. ഇതിനു പിന്നാലെ പൊലീസ് ഇടപെട്ടു. പൊലീസും മൃഗബലി അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്തതോടെ സംഘർഷാവസ്ഥ സംജാതമാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *