തമിഴ്നാട് നിയമസഭയെ ഒരു സിനിമാ സെറ്റാക്കി മാറ്റി വിജയ് പഞ്ച് ഡയലോഗുകൾ അടിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് നിലവിലെ മുഖ്യമന്ത്രിയായ വിജയിന്റെ പ്രവർത്തന ശൈലിക്കെതിരെ സ്റ്റാലിൻ കടുത്ത വിമർശനം ഉന്നയിച്ചത്. തങ്ങൾ കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളുടെയെല്ലാം പേരുകൾ മാറ്റുക മാത്രമാണ് പുതിയ സർക്കാരിന്റെ പ്രധാന ജോലിയെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ജയിച്ചാലും തോറ്റാലും എപ്പോഴും ജനങ്ങളുടെ ജീവിതത്തോടൊപ്പം ചേർന്നുനിൽക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഭാരവാഹികളുടെ പ്രവർത്തനങ്ങളിലാണെന്നും തെറ്റുകൾ പരസ്യമായി അംഗീകരിക്കാൻ തയ്യാറാകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഒരാൾ വരുത്തുന്ന വീഴ്ചകളുടെ പ്രത്യാഘാതം അനുഭവിക്കുന്നത് 75 വർഷം പഴക്കമുള്ള പ്രസ്ഥാനമാണെന്നും ഓരോ മണ്ഡലത്തിലെയും സാഹചര്യം സമഗ്രമായി വിലയിരുത്തിയാണ് തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടിയിൽ യുവാക്കളുടെ പ്രാതിനിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന പദവികൾക്ക് പ്രായപരിധിയും കാലാവധിയും നിശ്ചയിച്ചുകൊണ്ടുള്ള സുപ്രധാന പ്രമേയങ്ങളും ഡിഎംകെ എക്സിക്യൂട്ടീവ് യോഗം പാസാക്കിയിട്ടുണ്ട്.
