തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്കി’ന്റെ സെൻസറിംഗ് നടപടികൾ പൂർത്തിയായി. യാതൊരുവിധ വെട്ടിച്ചുരുക്കലുകളും ഇല്ലാതെയാണ് ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. രണ്ട് ചെറിയ മാറ്റങ്ങൾ മാത്രം വരുത്തിക്കൊണ്ട് ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് തിയേറ്റർ പ്രദർശനാനുമതിയായി ലഭിച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുണ്ട് ചിത്രത്തിനെന്നാണ് വിവരം. വരാൻപോകുന്ന ആഗസ്റ്റ് 26-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചിത്രത്തിനായി നായകൻ യാഷ് 50 കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ സഹനിർമ്മാതാവും സഹതിരഥാകൃത്തുമാണ് യാഷ്. നായികമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്നത് നയൻതാരയാണ്. 12 കോടിക്കും 18 കോടിക്കും ഇടയിലാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം. കിയാര അദ്വാനിക്ക് 15 കോടിയും, രുഗ്മിണി വസന്ത്, ഹുമ ഖുറേഷി, താര സുതാര്യ എന്നിവർക്ക് 3 കോടി രൂപ വീതവുമാണ് പ്രതിഫലം. ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ഒരു പീരിയഡ് ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. യാഷിന്റെ കരിയറിലെ 19-ാമത്തെ ചിത്രമാണിത്.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി ഡബ്ബ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്. ആഗോളതലത്തിലുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി വലിയ സാങ്കേതിക മുന്നൊരുക്കങ്ങളാണ് അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്.
