Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: ഏറെ സന്തോഷത്തോടെയാണ് ഒളവണ്ണ മാത്തറ സ്വദേശിനിയായ പാത്തേയിയും മകൾ നസീമയും (42), കൊച്ചുമകൾ ഫാത്തിമ നഹ്ലയും (16) ഇന്നലെ വൈകീട്ടോടെ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്. ഇവരുടെ അടുത്ത ബന്ധുവും കുണ്ടായിത്തോട് കല്ലേരിപ്പാറ സ്വദേശിയുമായ ഹംസ കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായാണ് ഇവർ പുറപ്പെട്ടത്. എന്നാൽ ആ യാത്ര ഒരു ട്രെയിനിന്റെ രൂപത്തിൽ തങ്ങളുടെ ജീവൻ തന്നെ അപഹരിക്കാനുള്ളതായിരുന്നുവെന്ന് അവർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.

ഇന്നലെ വൈകീട്ട് അഞ്ചോടെ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച ചാലിൽ ഹൗസിൽ നിസാറിന്റെ ഭാര്യ നസീമ, മകൾ ഫാത്തിമ നഹ്ല എന്നിവരുടെ വിയോഗമാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയത്.

പാത്തേയിയും നസീമയും ഫാത്തിമ നഹ്ലയും ഒരുമിച്ചാണ് വിവാഹ സൽക്കാരത്തിന് പുറപ്പെട്ടത്. ബസ് ഇറങ്ങി റെയിൽ പാളം ആദ്യം മുറിച്ചു കടന്നത് പാത്തേയി ആണ്. എന്നാൽ ട്രെയിൻ വരുന്നത് കണ്ട് രണ്ടു പേരോടും പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി പറഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. ട്രാക്കിലൂടെ വന്ന കൊച്ചുവേളി- ഛണ്ഡീഗഡ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പതറി പോയ പാത്തേയ് വിവാഹ വീട്ടിൽ ചെന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾക്കൊപ്പം ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കിണാശ്ശേരി ഗവ. സ്‌കൂളിലെ വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർത്ഥിയാണ് നഹ്ല. സഹോദരി: ഫാത്തിമ നിഹാല. നസീമയുടെ സഹോദരങ്ങൾ: നാസർ, ഷിഹാബ്, സീനത്ത്. ഖബറടക്കം ഇന്ന് ഉച്ചക്ക് മാത്തറ പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *