Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ നേടാനായില്ലെങ്കിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിനു പകരം തിരഞ്ഞെടുപ്പ് കമ്മിഷൻ തരുന്ന ഏതെങ്കിലും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്നാണ് സിപിഎം നേതാവ് എ.കെ.ബാലൻ കഴിഞ്ഞ ദിവസം പ്രസംഗിച്ചപ്പോൾ പറഞ്ഞത്. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ‘ദേശീയപാർട്ടി’ എന്ന പദവി സിപിഎമ്മിന് നഷ്ടമാകും. 2004ൽ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ 3 എംപിമാരാണുള്ളത്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടി നിലവിൽ ഭരണം കേരളത്തിൽ മാത്രമാണുള്ളത് ഏറെ പ്രതീക്ഷയുള്ള കേരളത്തിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. അതുകൊണ്ടു തന്നെ സിപിഎമ്മിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.

ദേശീയ പാർട്ടിസ്ഥാനം നിലനിർത്തണമെങ്കിൽ 3 സംസ്ഥാനങ്ങളിൽ നിന്നായി 11 പേരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചെടുക്കുകയോ നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി സ്ഥാനമോ വേണം. 11 പേരെ വിജയിപ്പിച്ചെടുക്കാൻ കേരളത്തിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ തവണ ആലപ്പുഴ സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. ഇത്തവണ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ആറ്റിങ്ങൽ, പത്തനംതിട്ട, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് കൂടുതൽ പ്രതീക്ഷ. പിബി അംഗം, മന്ത്രി, 3 എംഎൽമാർ, 3 ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ പ്രമുഖ നേതാക്കളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെയും പൊന്നാനിയിലെയും സ്വതന്ത്ര സ്ഥാനാർഥികൾ സിപിഎം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പരമാവധി സീറ്റുകൾ നേടാനാണിത്.

Leave a Reply

Your email address will not be published. Required fields are marked *