Your Image Description Your Image Description
Your Image Alt Text

കൊച്ചി: ചരക്കുനീക്കത്തിനായി ലോകത്തുടനീളം നൂറ് ഓഫീസുകൾ കൂടി തുറന്ന് ഡിപി വേൾഡ്. ആഗോളവ്യാപാരം സുഗമമാക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് കുറഞ്ഞസമയത്തിനുള്ളിലെ ഈ വൻ വികസനം. കാലാവസ്ഥാ വ്യതിയാനം, മാറുന്ന ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ, സമ്പദ്വ്യവസ്ഥയിലെ സൂക്ഷ്മചലനങ്ങൾ എന്നിവ കണക്കിലെടുത്താണ് ഉപഭോക്‌തൃകമ്പനികളുടെ സൗകര്യാർത്ഥം ഡിപി വേൾഡ് ശ്യംഖല വികസിപ്പിച്ചത്.

ലോകമെമ്പാടും ഒരുലക്ഷത്തിഎണ്ണായിരത്തിലധികം ജീവനക്കാരുണ്ടായിരുന്ന ഡിപിവേൾഡ്, ഈ നീക്കത്തിലൂടെ ആയിരം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ സംഖ്യ ഇനിയുമുയരും. ആഗോളതലത്തിൽ നടക്കുന്ന ചരക്കുനീക്കത്തിന്റെ 10% വും ഏറ്റെടുക്കുക എന്നതാണ് കമ്പനിയുടെ ലക്‌ഷ്യം. ഇന്ത്യയിലും ശക്തമായ സാന്നിധ്യമാണ് ഡിപി വേൾഡിനുള്ളത്. മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ എന്നിവയ്ക്ക് പുറമെ ടിയർ-1 നഗരങ്ങളായ കൊച്ചി, പുണെ, അഹ്മദാബാദ്, ജയ്‌പൂർ തുടങ്ങിയ നഗരങ്ങളിലും മറ്റിടങ്ങളിലുമായി 16 ഓഫിസുകളാണ് ഇന്ത്യയിൽ ഡിപി വേൾഡ് പ്രവർത്തിപ്പിക്കുന്നത്.

എക്കണോമിസ്റ്റ് ഇമ്പാക്റ്റിന്റെ പഠനപ്രകാരം, ആഗോളവിപണിയിലെ തടസങ്ങൾ കാരണം സപ്പ്ളൈ ചെയിൻ സുഗമമാക്കുന്നതിനായി വേറിട്ട തന്ത്രങ്ങളിലാണ് ഇപ്പോൾ വിപണി ശ്രദ്ധപതിപ്പിക്കുന്നത്. മൂന്നാംകക്ഷി മുഖേന നടത്തുന്ന പരമ്പരാഗത ചരക്കുനീക്കത്തിൽ പല ഘട്ടത്തിലും തടസങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത് ഒരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. ആവശ്യത്തിന് സ്റ്റോക്കുകൾ എത്തിക്കുന്നതിലും സംഭരണം കാര്യക്ഷമമാക്കുന്നതിലും പല തടസങ്ങളും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തലവേദനകൾ സൃഷ്ടിക്കുന്നതാണ് ഈ രീതിയിലുള്ള ചരക്കുനീക്കം.

ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇപ്പോൾ കമ്പനികൾ അവരുടെ വിതരണശ്യംഖലയ്ക്ക് മേൽ കൂടുതൽ നിയന്ത്രണം തേടുന്നത്. ഈ രംഗത്ത് ഡിപി വേൾഡ് നടത്തിയ ഈ വികസനം ആഗോള ലോജിസ്റ്റിക്സ്, വിതരണശ്യംഖലാ സംവിധാനങ്ങളെ സംബന്ധിച്ച് ഏറ്റവും ഉചിതമായ സമയത്താണ്. വായുമാർഗവും കടൽമാർഗ്ഗവുമുള്ള ചരക്കുനീക്കത്തിൽ ഒരുപോലെയുള്ള വികസനമാണ് ഡിപി വേൾഡ് സാധ്യമാക്കിയിരിക്കുന്നത്. ഡിപി വേൾഡിന് കീഴിലുള്ള തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സംഭരണശാലകൾ, ട്രക്കുകൾ, റെയിൽ, ഷിപ്പിംഗ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു “ടൂൾബോക്സ്” ആണ് ഉപഭോക്‌തൃകമ്പനികൾക്ക് ലഭ്യമാകുന്നത്. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൂടി ഉപയോഗിച്ച് ഇവയുടെ ദൃഢതയും നിയന്ത്രണവും കൂട്ടാനും സഹായിക്കുന്നു. വിതരണശ്യംഖല കുറ്റമറ്റതാക്കാൻ ആവശ്യമുള്ളയിടങ്ങളിൽ വിവിധ പങ്കാളികളുടെ സഹായവും ഉറപ്പാക്കുന്നു.

ഉയർന്ന നിലവാരമുള്ള തുറമുഖങ്ങളും അവയിലെല്ലാം വിദഗ്ധരായവരുടെ സേവനവും ലഭ്യമാക്കിക്കൊണ്ടാണ് ലോകമെമ്പാടും ഡിപി വേൾഡ് അതിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നത്. തുറമുഖങ്ങൾ, ട്രാക്കിങ്, വായുമാർഗവും കടൽമാർഗ്ഗവുമുള്ള ചരക്കുനീക്കം, കസ്റ്റംസ്, സംഭരണ സേവനങ്ങൾ എന്നിവ 86 രാജ്യങ്ങളിലായി 430 ബിസിനസുകളിലൂടെയാണ് കമ്പനി യാഥാർഥ്യമാകുന്നത്. ഓർഡറെടുക്കുന്നതിൽ മുതൽ ഉല്പന്നത്തിന്റെ പ്രഭവകേന്ദ്രം തുടങ്ങി, ചരക്കുഗതാഗത നിയന്ത്രണവും, അത് ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ കസ്റ്റംസ്, ഡ്രയജ്, ലോജിസ്റ്റിക്സ്, അവസാന ഘട്ട ഡെലിവറി വരെയുമുള്ള എല്ലാ ഘട്ടങ്ങളും ലളിതവും സുഗമവുമാക്കുന്നു. ഇതിനായി ഡിപി വേൾഡ് ചില മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. വിപണിക്കുള്ളിൽ തന്നെയുള്ള പണലഭ്യത, ഓരോതരം ചരക്കിനും അനുസരിച്ചുള്ള പ്രത്യേക സേവനങ്ങൾ, കാറുകൾ ഉൾക്കൊള്ളുന്ന കണ്ടെയ്‌നറുകൾ, ഒരു ഗതാഗതരീതിയിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റുന്നതിനുള്ള സംവിധാനങ്ങൾ, കൂടുതൽ കാര്യക്ഷമതയുള്ള ഹബ്ബുകൾ എന്നിവ അതിൽ ചിലത് മാത്രമാണ്. ഒരൊറ്റ ഏകജാലകസംവിധാനം ഉപയോഗിച്ചാണ് ഇതെല്ലാം സാധ്യമാക്കുന്നത് എന്നതാണ് ടിപി വേൾഡിന്റെ സവിശേഷത. അഞ്ഞൂറോളം ഐടി വിദഗ്ധർ ഉൾക്കൊള്ളുന്ന ആഗോളതലത്തിൽ ഏകീകൃതമായ ഒരു സർവീസ് സെന്ററാണ് ഇതിന്റെ പിന്നിലുള്ളതെന്ന പ്രത്യേകതയുമുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ചരക്കുകൾ തത്സമയം നിരീക്ഷിക്കാനും മാറ്റങ്ങൾ വരുത്താനും സാധിക്കും.

ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാതെ ചരക്കുനീക്കം ലഭ്യമാക്കുന്നതിനായി ഡിപി വേൾഡ് നിരന്തരം ബിസിനസ് വിപുലപ്പെടുത്തുകയാണെന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക എന്നീ മേഖലയുടെയും ചുമതലയുള്ള വൈസ് പ്രസിഡന്റ് ആകാശ് അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ 16 കേന്ദ്രങ്ങളുൾപ്പെടെ പുതുതായി തുടങ്ങിയ 100 ഓഫിസുകളിലൂടെ ആകാശമാർഗവും കടൽമാർഗ്ഗവുമുള്ള ചരക്കുനീക്കവും ട്രക്കിങ് സർവീസും കസ്റ്റംസ് ക്ലിയറൻസും സംഭരണസൗകര്യവും വാഗ്ദാനം ചെയ്യുന്നു. ആഗോളവ്യാപാരം ലളിതമാക്കാനായി നാനാവിധമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിപി വേൾഡ് അതിന്റെ ലോജിസ്റ്റിക്സ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 45,000മാക്കി ഉയർത്തി. മാത്രമല്ല, ലോകത്തെമ്പാടുമുള്ള കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 1,11,000 ത്തിലേക്ക് അടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, നാവികസേവനങ്ങൾ, ലോജിസ്റ്റിക്‌സ് എന്നീ രംഗങ്ങളിലാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *