Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൺ: തന്റെ മാനസ്സിക നിലയെ കുറിച്ചുള്ള ആശങ്കകൾ പല കോണിൽ നിന്നായി ഉയരുന്നതിനിടെ ഡൊണാൾഡ് ട്രംപിനും തെറ്റുപറ്റിയിട്ടുണ്ടെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എൻബിസിയുടെ ലൈറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്സ് എന്ന പരിപാടിയിൽ, ട്രംപ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് തെറ്റായാണ് വിളിച്ചതെന്ന് ബൈഡൻ ആരോപിച്ചു. ട്രംപ് ഭാര്യയെയാണോ അതോ മുൻ സഹായിയെയാണോ വിളിച്ചതെന്ന് വ്യക്തമല്ല. എന്നാൽ മുൻ പ്രസിഡന്റിന്റെ ആശയങ്ങൾ കാലഹരണപ്പെട്ടുവെന്നതാണ് പ്രധാന വിഷയമെന്നും ബൈഡൻ പറഞ്ഞു. ‘നിങ്ങൾ അപ്പുറത്തുള്ളയാളെ നോക്കൂ, അദ്ദേഹം എന്റെ അത്രതന്നെ പ്രായമുള്ളയാളാണ്, പക്ഷേ അദ്ദേഹത്തിന് സ്വന്തം ഭാര്യയുടെ പേര് ഓർമ്മയില്ലെന്നത് ഒരു കാര്യം. ആശയം കാലഹരണപ്പെട്ടുവെന്നതാണ് രണ്ടാമത്തെ കാര്യം’; ജോ ബൈഡൻ പറഞ്ഞു.

മാനസികാരോ​ഗ്യത്തെയും പ്രായാധിക്യത്തെയും കുറിച്ചുള്ള ചോദ്യത്തിന് നർമ്മത്തിൽ കലർ‌ത്തിയാണ് ബൈഡൻ മറുപടി നൽകിയത്. അടുത്ത നാല് വർഷം കൂടി വൈറ്റ് ഹൗസിൽ തുടരാനുള്ള ആരോ​ഗ്യം ബൈഡനുണ്ടോ എന്ന ആളുകളുടെ സന്ദേഹമകറ്റാൻ അദ്ദേഹം പാടുപെടുകയാണ്. ജനുവരിയിൽ എൻബിസി നടത്തിയ സർവ്വെയിൽ ഡെമോക്രാറ്റുകളിൽ പകുതി പേരടക്കം മുക്കാൽ ഭാഗം വോട്ട‍ർ‌മാരും 81കാരനായ ബൈഡന്റെ പ്രായത്തിൽ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ 77 കാരനായ ട്രംപിന്റെ കാര്യത്തിൽ സമാന ആശങ്ക അറിയിച്ചത് പകുതിയിൽ താഴെ പേരാണ്.

ഡെമോക്രാറ്റുകളുടെ ക്യാംപയിനിനെ ഈ ആശങ്ക ബാധിച്ചിട്ടുണ്ട്. ബൈഡൻ രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് വിശദമാക്കുന്ന ഒരു റിപ്പോർ‌ട്ടിൽ ഓർമ്മക്കുറവുള്ളയാളെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ റിപ്പോർട്ടിനോട് പ്രതികരിച്ച ഒരു ന്യൂസ് കോൺഫറൻസിൽ ബൈഡൻ ലോക നേതാക്കളുടെ പേരുകൾ തെറ്റായി പരാമർശിച്ചിരുന്നു. ഇതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്. എന്നാൽ 91 ക്രിമനൽ കേസുകൾ നേരിടുകയും ഇതിനോടകം തന്നെ വഞ്ചനാക്കുറ്റവും ലൈം​ഗികാതിക്രമവും അപകീ‍ർത്തിയുമടക്കമുള്ള കേസുകളിലും ഉൾപ്പെടുകയും ചെയ്തിട്ടുള്ള ട്രംപുമായി താരതമ്യപ്പെടുത്തുമ്പോൾ, ബൈഡന്റെ പ്രായത്തിലുള്ള ആശങ്ക ജനങ്ങൾ കണക്കിലെടുക്കില്ലെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *