Your Image Description Your Image Description

തിരുവനന്തപുരം : ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്. നിലവിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 7076.06 കോടി രൂപ സമ്പാദ്യമുണ്ട്. സംരംഭകത്വത്തിലേക്കും പുത്തൻ ആശയങ്ങളിലേക്കും കഴിഞ്ഞ 9 വർഷം കൊണ്ട് സർക്കാരിന് കുടുംബശ്രീയെ നയിക്കാനായി. ഇതിനായി 18-നും 40-നും ഇടയിലുള്ള യുവതികളുടെ സമഗ്ര വികസനം ലക്ഷ്യം മുന്നിൽ കണ്ട് 19,472 ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിക്കുകയും ഇതിൽ 3 ലക്ഷത്തോളം യുവതികൾ അംഗങ്ങളാവുകയും ചെയ്തു.

ഈ സർക്കാർ അധികാരത്തിലെത്തിയതോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളുടെ വിശ്വാസ്യത കരസ്ഥമാക്കി. കേരളത്തിന്റെ സമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-സ്ത്രീ ശാക്തീകരണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ ഈ നാല് വർഷം കൊണ്ട് കുടുംബശ്രീക്ക് കഴിഞ്ഞു.

സൂക്ഷ്മ സംരംഭ മേഖലയിൽ 1,54,511 സംരംഭ യൂണിറ്റുകൾ, 3.16 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ സാധ്യമാക്കി. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ വഴി 1,01,607 വനിതകൾ 20,640.02 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഓണത്തോടനുബന്ധിച്ച് 1,301 ഏക്കറിൽ പുഷ്പ കൃഷി, 2.98 കോടി രൂപയുടെ വിറ്റുവരവ്. 6,882 ഏക്കറിൽ പച്ചക്കറി കൃഷി, 7.8 കോടി രൂപയുടെ വിറ്റുവരവ്. വേനലിൽ 769.9 ഏക്കർ സ്ഥലത്ത് വിഷരഹിത തണ്ണിമത്തൻ കൃഷി. സ്മാർട്ട് ഫാമിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ വനിതകൾക്ക് ഡ്രോൺ പരിശീലനം നൽകി, കുടുംബശ്രീ സംരംഭമായ ‘കേരള ചിക്കൻ’ വിൽപ്പന ഒരു വർഷം കൊണ്ട് നൂറുകോടി കടന്ന് റെക്കോർഡിലേക്കെത്തി. ഈ വർഷം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.

‘കെ ലിഫ്റ്റ് ‘(KLIFT-Kudumbashree Livelihood Initiative for Transformation) എന്ന പേരിൽ പ്രത്യേക ഉപജീവന ക്യാമ്പയിൻ. ഒരു അയൽക്കൂട്ടത്തിൽ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴിൽ എന്ന കണക്കിൽ മൂന്ന് ലക്ഷം പേർക്ക് ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 3,06,862 പേർക്ക് ഉപജീവന മാർഗം ഒരുക്കി. ഒരു വർഷം കൊണ്ട് അഞ്ചുകോടിയുടെ കച്ചവടം സ്വന്തമാക്കിയ 12 ‘പ്രീമിയം കഫേ’ ബ്രാൻഡഡ് ഭക്ഷണശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗ്, കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിന് പോക്കറ്റ് മാർട്ട് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചു.

ഓണക്കാലത്ത് 5,082 ഓണചന്തകളിലൂടെ 80.16 കോടി രൂപ വിറ്റുവരവ് നേടി. ‘ഫ്രെഷ് ബൈറ്റ്സ്’ എന്ന പേരിൽ ചിപ്സ്, ശർക്കരവരട്ടി എന്നിവ ബ്രാന്റ് ചെയ്ത് വിപണയിൽ എത്തിച്ചു. അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി എല്ലാ ജില്ലകളിലും, അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്. 84 DYSP ഓഫീസുകളിൽ ‘സ്നേഹിത എക്സ്റ്റഷൻ സെന്ററുകൾ’ എന്നിവ ആരംഭിച്ചു. കുടുംബശ്രീ ഇനീഷിയേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻസ് (കിബ്സ് ) വഴി വിവിധ സ്ഥാപനങ്ങളിൽ ഫെസിലിറ്റി മാനേജ്മന്റ് സേവനങ്ങളിലൂടെ 1190 പേർക്ക് ഇതുവരെ തൊഴിൽ ഉറപ്പാക്കി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസം, പകൽപരിപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് 378 ബഡ്സ് സ്ഥാപനങ്ങൾ, അതിദാരിദ്ര്യ കുടുംബങ്ങൾക്ക് ഉപജീവന മാർഗ്ഗം ഉറപ്പുവരുത്താൻ ‘ഉജ്ജീവനം’ എന്ന പദ്ധതി ഉപജീവനം ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ഉറപ്പാക്കി. വയോജന – ശിശു പരിപാലനം, രോഗീപരിചരണം, ശിശുപരിപാലനം തുടങ്ങി കെയർ ഇക്കോണമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കെ ഫോർ കെയർ പദ്ധതി ആരംഭിച്ചു. ഇതിലൂടെ 588 വനിതകൾക്ക് നിലവിൽ തൊഴിൽ ലഭിച്ചു.

വയനാട് പ്രകൃതി ദുരന്തത്തെത്തുടർന്ന് ദുരന്ത ബാധിത കുടുംബങ്ങൾക്ക് ഉപജീവന അതിജീവന ഇടപെടലുകൾ ആസൂത്രണം ചെയ്ത് ഓരോ കുടുംബത്തിനും കുടുംബശ്രീ മൈക്രോപ്ലാനുകൾ തയ്യാറാക്കി. ഇതിലൂടെ 349 കുടുംബങ്ങൾക്ക് ഉപജീവന മാർഗം ഉറപ്പാക്കാനായി. മാലിന്യ പരിപാലനത്തിൽ രാജ്യത്തിന് മാതൃകയായ ഹരിതകർമ്മ സേനയടക്കം കേരളം ആർജിച്ച മികവിന്റെ പ്രതീകമായി കുടുംബശ്രീ മാറി കഴിഞ്ഞു. കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനും പ്രാദേശിക സാമ്പത്തിക വികസനത്തിനുമുള്ള ചെറുതല്ലാത്ത സംഭാവനകൾ കുടുംബശ്രീ വഴി കേരളത്തിന് ലഭ്യമാക്കുന്നതിനൊപ്പം സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ വലിയ പങ്കാണ് ഈ കൂട്ടായ്മ നിർവഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *