Your Image Description Your Image Description

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് കാട്ടി ബിജെപി നേതാവ് ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി വേടന്‍. സംസാര സ്വാതന്ത്ര്യമുള്ള രാജ്യമാണിത്. ആരെ വേണമെങ്കിലും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തതെന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ വേടന്‍ പറഞ്ഞു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിയതായിരുന്നു വേടന്‍.

തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ചു നാളത്തേക്കേ ഉണ്ടാവുകയുള്ളൂവെന്നും മടുക്കുമ്പോള്‍ അവര്‍ പൊയ്‌ക്കോളും എന്നും വേടന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ പാട്ടിലൂടെ ആക്ഷേപിച്ചെന്ന് കാട്ടി പാലക്കാട് നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാര്‍ ആണ് എന്‍ഐഎക്ക് പരാതി നല്‍കിയത്. ഇതിലായിരുന്നു വേടന്റെ പ്രതികരണം. നാലുവര്‍ഷം മുമ്പാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന പാട്ട് ഇറങ്ങിയത്.

പരാതി ഇത്ര താമസിച്ച് കൊടുത്തതിലാണ് തനിക്ക് ആശ്ചര്യമെന്ന് വേടന്‍ പറഞ്ഞു. അന്ന് തന്നെ പ്രശ്‌നം ഉണ്ടാകുമെന്നാണ് വിചാരിച്ചത്. വിമര്‍ശനം ഉദ്ദേശിച്ചിട്ട് തന്നെയാണ് പാട്ട് ചെയ്തത്. പാട്ടിലൂടെയുള്ള വിമര്‍ശനം തുടരുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

വേടന്റെ വാക്കുകള്‍

‘നമ്മള്‍ എന്തായാലും ജോലി നിര്‍ത്താന്‍ പോണില്ല. ഇത് പ്രശ്‌നമായി എടുത്തു കഴിഞ്ഞാല്‍ ജീവിക്കാന്‍ പറ്റണ്ടേ. പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല. കേസുകള്‍ പരിപാടികളെ ബാധിച്ചിട്ടുണ്ട്. തൊണ്ട പ്രശ്‌നമായതിനാല്‍ രണ്ടു മാസത്തെ ബ്രേക്കിലാണ്. ജനങ്ങള്‍ക്ക് നമ്മളോട് ഇഷ്ടമുണ്ട്. വലിയ ഊര്‍ജവും ഉത്തരവാദിത്തവുമാണത്. ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പിന്തുണച്ചതിന്റെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വരുന്നതു കൊണ്ടായിരിക്കുന്നെും വേടന്‍ പറഞ്ഞു. വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇത് ശുദ്ധ വിവരക്കേടാണെന്നും ഒരു ചെറുപ്പക്കാരനെ മോശക്കാരനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. അതിനിടെ റാപ്പര്‍ വേടന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്ത് വന്നു. വി സ്റ്റാന്‍ഡ് വിത്ത് വേടന്‍ എന്ന കുറിപ്പോടെ നടന്‍ ഉമേഷ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വേടന്റെ ചിത്രമാണ് പാ രഞ്ജിത്ത് ഷെയര്‍ ചെയ്തിരിക്കുന്നത്. ജയ് ഭീം എന്ന സിനിമയില്‍ രഞ്ജിത്തിനൊപ്പം ഉമേഷ് സഹകരിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വേടന്റെ കലാപരമായ കഴിവുകളെ പ്രശംസിക്കുകയും വേടന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന് ഉമേഷ് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *