Your Image Description Your Image Description

ശ്രീരാമൻ പുരാണ കഥാപാത്രമെന്ന് പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഹേറ്റ് ക്യാംപയ്‌നുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ് . യു.എസ് സർവകലാശാലയിൽ നടന്ന ഒരു സംവാദത്തിനിടെയായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രീരാമനെ പുരാണ കഥാപാത്രം എന്ന് വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദത്തിനാണു തിരികൊളുത്തിയത് .പിന്നാലെ രാഹുൽ ഗാന്ധി ഹിന്ദു വിരുദ്ധ മനോഭാവമുള്ള വ്യക്തിയാണെന്നും രാമ വിരുദ്ധനാണെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
യു.എസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്‌സിലായിരുന്നു രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തിയത്. ഹിന്ദു ദേശീയത ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന മതേതര രാഷ്ട്രീയം എങ്ങനെ രൂപപ്പെടുത്തണം എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ മഹാന്മാരായ സാമൂഹിക പരിഷ്കർത്താക്കളും രാഷ്ട്രീയ ചിന്തകരും ആരും തന്നെ മതഭ്രാന്തന്മാരല്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ബി.ജെ.പിയുടെ ആശയം ഹിന്ദുകൾക്ക് വേണ്ടിയുള്ളതാണെന്ന് താൻ കണക്കാക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
‘നമ്മുടെ പുരാണ കഥാപാത്രമായ ശ്രീരാമനും അങ്ങനെയുള്ളവനായിരുന്നു. അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമായിരുന്നു. ബി.ജെ.പി പറയുന്നതിനെ ഹിന്ദു ആശയമായി ഞാൻ കണക്കാക്കുന്നില്ല. ഹിന്ദു ആശയം കൂടുതൽ ബഹുസ്വരതയുള്ളതും, കൂടുതൽ വാത്സല്യമുള്ളതും കൂടുതൽ സഹിഷ്ണുതയുള്ളതും തുറന്നതും ആണെന്ന് ഞാൻ കരുതുന്നു. എല്ലാ സമൂഹങ്ങളിലും ആ ആശയങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ആ ആശയങ്ങൾക്കുവേണ്ടി ജീവിക്കുകയും ആ ആശയങ്ങൾക്കുവേണ്ടി മരിക്കുകയും ചെയ്ത ആളുകളുണ്ട്. ഗാന്ധിജി അവരിൽ ഒരാളാണ്. എനിക്ക് ആളുകളോടുള്ള വെറുപ്പും കോപവും ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത്. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ നിങ്ങൾ ആരെയും വെറുക്കുന്നില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.
ബി.ജെ.പിയെ വിമർശിച്ച അദ്ദേഹം ബി.ജെ.പിയുടെ ആശയത്തെ ഒരു ഹിന്ദു ആശയമായി താൻ കാണുന്നില്ലെന്നും പറഞ്ഞു. അവർ രാഷ്ട്രീയ അധികാരം പിടിച്ചെടുത്തു. അവർക്ക് വലിയ അളവിൽ സമ്പത്തും അധികാരവുമുണ്ട്. പക്ഷേ അവർ ഒരു തരത്തിലും ഇന്ത്യൻ ചിന്തകരിൽ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാക്കൾ അദ്ദേഹത്തെ വിമർശിച്ചു. കോൺഗ്രസ് രാമക്ഷേത്ര നിർമാണത്തെ പോലും എതിർത്തിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.
‘ഹിന്ദുക്കളെയും ശ്രീരാമനെയും അപമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ സ്വത്വമായി മാറിയിരിക്കുന്നു. അവർ ശ്രീരാമന്റെ അസ്തിത്വത്തെ നിരാകരിച്ചവരും, രാമക്ഷേത്ര നിർമാണത്തെ എതിർത്തവരും, ഹിന്ദു ഭീകരത എന്ന വാചകം സൃഷ്ടിച്ചവരുമാണ്. ഇപ്പോൾ രാഹുൽ ഗാന്ധി ശ്രീരാമൻ ഒരു പുരാണ കഥാപാത്രം മാത്രമാണെന്ന് പറഞ്ഞിരിക്കുന്നു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രാമക്ഷേത്ര സമർപ്പണത്തിൽ പങ്കെടുത്തില്ല. ഇത് അവരുടെ രാമവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ മാനസികാവസ്ഥയെ കാണിക്കുന്നു. അവർ പാകിസ്ഥാൻ ഭാഷയിൽ സംസാരിക്കുന്നു. സേനകളുടെ മനോവീര്യം വ്രണപ്പെടുത്തുന്നു. അവർ രാമവിരുദ്ധരും ഇന്ത്യാവിരുദ്ധരുമാണ്, ജനങ്ങൾ ഇത് ക്ഷമിക്കില്ല,’ ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനവല്ല എക്‌സിൽ കുറിച്ചു.
‘പ്രഭു ശ്രീറാം വെറുമൊരു പുരാണ കഥാപാത്രമായിരുന്നു. ഹിന്ദു വിശ്വാസത്തെ പരിഹസിക്കുക, ശ്രീരാമനെ ചോദ്യം ചെയ്യുക, തുടർന്ന് തെരഞ്ഞെടുപ്പ് സമയത്ത് സനാതന ധർമ്മത്തോട് വ്യാജ സ്നേഹം കാണിക്കുക ഇതാണ് കോൺഗ്രസിന്റെ മാനസികാവസ്ഥ. കോൺഗ്രസ് പ്രത്യക്ഷത്തിൽ ഹിന്ദു വിരുദ്ധമാണ്,’ മറ്റൊരു ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ 2007 ൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ ശ്രീരാമന് ചരിത്രപരമായ തെളിവൊന്നുമില്ലെന്ന് പറഞ്ഞിരുന്നുവെന്ന് മറ്റൊരു ബി.ജെ.പി നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *