Your Image Description Your Image Description

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രതിരോധിക്കാനായി ഏകാരോഗ്യത്തിൽ (വൺഹെൽത്ത്) അധിഷ്ഠിതമായി ആക്ഷൻപ്ലാൻ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയത്. അവബോധ ക്യാമ്പയിൻ, രോഗ നിർണയ ശേഷി വർധിപ്പിക്കൽ, ആക്ടീവ് കേസ് സർവൈലൻസ്, പരിസ്ഥിതി നിരീക്ഷണവും ഹോട്ട് സ്പോട്ട് മാപ്പിംഗും, ചികിത്സയും മരുന്ന് ലഭ്യതയും, ഗവേഷണം എന്നീ മേഖലകൾ അടിസ്ഥാനമാക്കിയാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. മസ്തിഷ്‌ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്‌ക ജ്വരം നിർണയിക്കാനുള്ള പരിശോധന കൂടി നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി.

എല്ലാ വർഷവും വേനൽക്കാലത്തിന് തൊട്ട് മുമ്പേ മുതൽ അവബോധം ശക്തമാക്കണം. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകൾ ഏകോപിപ്പിച്ച് അവബോധം നടത്തണം. വിദ്യാർത്ഥികൾക്കും ജലാശയങ്ങളുമായി ഇടപഴകുന്നവർക്കും അവബോധം നൽകണം. അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ട കുളങ്ങളിലെ സമീപത്ത് അവബോധ ബോർഡുകൾ സ്ഥാപിക്കണം അമീബിക്ക് മസ്തിഷ്‌ക ജ്വരം തന്മാത്രാ, ജീനോമിക് രോഗനിർണയത്തിനുള്ള സംസ്ഥാനത്തെ അപെക്സ് സെന്ററുകളായി സംസ്ഥാന പിഎച്ച് ലാബ്, തോന്നക്കൽ ഐഎവി എന്നിവ പ്രവർത്തിക്കും. അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള പിസിആർ പരിശോധന പിഎച്ച് ലാബിൽ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ അമീബിക് മസ്തിഷ്‌ക ജ്വരം രോഗനിർണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കും.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും കേരള സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വകുപ്പും ചേർന്ന് തയ്യാറാക്കിയ അമീബകളുടെ വർധനവിനെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചുള്ള കർമ്മ പദ്ധതി അനുസരിച്ച് പ്രവർത്തിക്കണം. ചികിത്സയ്ക്കാവശ്യമായ മിൽറ്റെഫോസിൻ മരുന്നിന്റെ ലഭ്യത കെ.എം.എസ്.സി.എൽ. മുഖേന ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയെക്കുറിച്ചുള്ള ഒരു ഓൺലൈൻ പരിശീലന മൊഡ്യൂൾ സംസ്ഥാന പരിശീലന സൈറ്റിൽ ലഭ്യമാക്കും. ചണ്ഡീഗഢിലെ പിജിഐഎംഇആറിലെ മെഡിക്കൽ പാരാസൈറ്റോളജി വിഭാഗവുമായും പോണ്ടിച്ചേരിയിലെ എവിഎം ഇൻസ്റ്റിറ്റ്യൂട്ടുമായും സഹകരിച്ച് ഗവേഷണം ശക്തമാക്കും. സ്വതന്ത്രമായി ജീവിക്കുന്ന അമീബയുടെ വളർച്ചയെ സ്വാധീനിക്കുന്ന അജീവീയവും ജൈവികവുമായ ഘടകങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായും കേരള സർവകലാശാലയിലെ പരിസ്ഥിതി എഞ്ചിനീയറിംഗ് വകുപ്പുമായും സഹകരിച്ച് പഠിക്കും.

വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇപ്പോഴും അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2024ൽ 38 കേസുകളും 8 മരണവും 2025ൽ 12 കേസുകളും 5 മരണവും ഉണ്ടായിട്ടുണ്ട്. ആരംഭ സമയത്ത് കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് കൊണ്ടാണ് അവരിൽ ഭൂരിഭാഗം പേരേയും രക്ഷിക്കാനായത്. ആഗോള തലത്തിൽ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചു.

വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവർ ശ്രദ്ധിക്കണം. വാട്ടർ ടാങ്കുകൾ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവർക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· കെട്ടിക്കിടക്കുന്ന, ഒഴുക്ക് കുറവുള്ള വെള്ളത്തിൽ മുങ്ങുന്നതും ചാടുന്നതും ഒഴിവാക്കുക.

· മൂക്കിൽ വെള്ളം കയറാതിരിക്കാൻ നേസൽ ക്ലിപ്പ് ഉപയോഗിക്കുക.

· ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിലായിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

· ജലാശത്തിന്റെ അടിത്തട്ടിലുള്ള ചെളി കുഴിക്കുകയോ ഇളക്കുകയോ ചെയ്യരുത്.

· ആവി പിടിക്കുന്നതിന് തിളപ്പിച്ചതോ ഫിൽട്ടർ ചെയ്തതോ അണുവിമുക്തമാക്കിയതോ ആയ വെള്ളം ഉപയോഗിക്കുക.

· നീന്തൽക്കുളങ്ങൾ/വാട്ടർ തീം പാർക്കുകൾ, സ്പാകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും ശരിയായി പരിപാലിക്കുകയും വേണം

· സ്പ്രിംഗളറുകളിലൂടേയും ഹോസുകളിലൂടെയും വെള്ളം മൂക്കിൽ കയറാതെ ശ്രദ്ധിക്കണം.

· കുട്ടികളെ ഹോസുകളിൽ കളിക്കാൻ വിടുന്നതിന് മുമ്പ് അതിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കി കളയണം.

· ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ കുളിക്കുമ്പോഴോ മുഖം കഴുകുമ്പോഴോ വെള്ളം മൂക്കിലേക്ക് കയറാതെ നോക്കണം.

· കുട്ടികളെ മൂക്കിലേക്ക് വെള്ളം ചീറ്റരുതെന്ന് പറഞ്ഞ് പഠിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *