Your Image Description Your Image Description

തിരുവനന്തപുരം: ലഹരിക്കെതിരായ പ്രവർത്തനം ശക്തമാക്കാൻ സൺഡേ ക്ലാസിലും മദ്രസയിലുമടക്കം ലഹരി വിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി ഇത് നടത്തും. ലഹരി വ്യാപനം തടയാൻ വിളിച്ച സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് മുൻഗണന നൽകാനും ധാരണയായി.

വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ജൂണിൽ വിപുലമായ ക്യാമ്പയി‍ൻ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് കമ്മീഷനെ വെച്ചത്. കമ്മീഷനെ വെച്ചപ്പോൾ തന്നെ സമരം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. അവർ സമരം നിർത്തിയില്ല. അവർക്ക് ചിലർ പ്രതീക്ഷ കൊടുത്തു. ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്നത്തിന്‍റെ പരിഹാരമെന്ന് ബിജെപി പ്രചരിപ്പിച്ചുവെന്നും. അത് പൊളിഞ്ഞു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

അഴിമതി ഇല്ലാതാക്കാനുള്ള ക്യാമ്പയിൻ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വിജിലൻസ് പ്രവർത്തനം വിപുലമാക്കും. മാർച്ചിൽ മാത്രം 14 പേരെ വിജിലൻസ് പിടികൂടി. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയ്യാറാക്കി. ഇതിൽ ചിലർ പിടിയിലായി. അഴിമതി കേസുകൾ കൂടുതൽ ആഴത്തിൽ അന്വേഷിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *