Your Image Description Your Image Description

ഈ വർഷത്തെ ഐപിഎൽ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാൻ തയ്യാറാകാതിരുന്ന താരങ്ങളുടെ പട്ടികയിലെ പ്രമുഖ പേരുകളിലൊന്നായിരുന്നു ഷാർദ്ദൂൽ താക്കൂർ. ടൂർണമെന്റിൽ ട്രാക്ക് റെക്കോർഡ് തെളിയിക്കപ്പെട്ടിട്ടും ഒരു ഫ്രാഞ്ചൈസിയും ഷാർദ്ദൂലിനെ തിരഞ്ഞെടുത്തില്ല. പിന്നീട്, മൊഹ്‌സിൻ ഖാന് പരിക്കേറ്റതിനെ തുടർന്ന് പകരക്കാരനായി താക്കൂറിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിക്കുകയായിരുന്നു. ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ലഖ്നൗവിന്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഷാർദ്ദൂൽ താക്കൂറായിരുന്നു.

വിശാഖപട്ടണത്ത് ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ തോറ്റെങ്കിലും ഷാർദ്ദൂൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ട് ഓവർ മാത്രമാണ് എറിഞ്ഞതെങ്കിലും 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ അദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച താക്കൂർ സൺറൈസേഴ്സിന്റെ ശക്തമായ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടാൻ ലഖ്നൗവിനെ സഹായിച്ചു. നാല് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഷാർദ്ദൂൽ സൺറൈസേഴ്സിനെ 190 റൺസിന് ഒതുക്കിയതിൽ നിർണായക പങ്കാണ് വഹിച്ചത്. മൂന്നാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ബിഗ് ഹിറ്റർമാരായ അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും പുറത്താക്കി സൺറൈസേഴ്‌സിന്റെ ടോപ് ഓർഡർ ഷാർദ്ദൂൽ തകർത്തു.

പിന്നീട് അഭിനവ് മനോഹറിനെയും മുഹമ്മദ് ഷമിയെയും പുറത്താക്കി വിക്കറ്റ് വേട്ട അവസാനിപ്പിച്ചു. ഇതിനിടെ ഐ‌പി‌എൽ കരിയറിൽ താരം 100 വിക്കറ്റുകൾ തികയ്ക്കുകയും ചെയ്തു. ലേലം തന്നെ സംബന്ധിച്ച് ഒരു മോശം ദിവസമായിരുന്നുവെന്നും ഒരു ഫ്രാഞ്ചൈസിയും തന്നെ സ്വന്തമാക്കിയില്ലെന്നും ഷാർദ്ദൂൽ താക്കൂർ പറഞ്ഞു. ക്രിക്കറ്റിൽ ഇതൊക്കെ സ്വാഭാവികമാണ്. ഏതെങ്കിലും ടീമിന്റെ ഭാ​ഗമാകാൻ കഴിയുമോ എന്ന് അറിയില്ലായിരുന്നു. ലഖ്നൗവാണ് ആദ്യം സമീപിച്ചത്. അതിനാൽ അവർക്ക് മുൻഗണന നൽകിയെന്നും സഹീർ ഖാന്റെ ഇടപെടലാണ് നിർണായകമായതെന്നും പറഞ്ഞ അദ്ദേഹം ഐപിഎല്ലിൽ 100 വിക്കറ്റുകൾ നേടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നായിരുന്നു മറുപടി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *