Your Image Description Your Image Description

ന്യൂഡൽഹി: ടെലികോം തട്ടിപ്പുകള്‍ അവസാനിപ്പിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി സഞ്ചാര്‍ സാഥി പോർട്ടൽ വഴി ഇതുവരെ 3.4 കോടിയിലധികം മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാക്കി. 3.19 ലക്ഷം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഗ് ഡാറ്റ എന്നിവയുടെ സഹായത്തോടെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) 16.97 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

സംശയാസ്പദമായ തട്ടിപ്പ് കോളുകളും സന്ദേശങ്ങളും സഞ്ചാര്‍ സാഥി പോർട്ടലിലെ ചക്ഷു സൗകര്യം വഴി ആളുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. ഓരോ പരാതിയിലും വെവ്വേറെ നടപടിയെടുക്കുന്നതിന് പകരം, ക്രൗഡ് സോഴ്‌സ്ഡ് ഡാറ്റ വിശകലനം ചെയ്യുകയും വഞ്ചനാപരമായ ടെലികോം ഉറവിടങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. ഈ സ്മാർട്ട് സിസ്റ്റം വലിയ തോതിലുള്ള തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കൂടാതെ, ഇന്ത്യൻ നമ്പറുകളിൽ നിന്ന് വരുന്നതായി തോന്നുന്ന അന്താരാഷ്ട്ര സ്പൂഫ്ഡ് കോളുകൾ തത്സമയം കണ്ടെത്തി ബ്ലോക്ക് ചെയ്യുന്ന സംവിധാനം ടെലികോം വകുപ്പും ടെലികോം കമ്പനികളും സൃഷ്ടിച്ചിട്ടുണ്ട്.

 

വിവിധ ടെലികോം സേവനദാതാക്കൾ 1,150 ആളുകളെയോ സ്ഥാപനങ്ങളെയോ കരിമ്പട്ടികയിൽപ്പെടുത്തി. കൂടാതെ 18.8 ലക്ഷത്തിലധികം കണക്ഷനുകൾ വിച്ഛേദിച്ചു. രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാർ (UTM)ക്കെതിരായ പരാതികൾ 2024 ഓഗസ്റ്റിൽ 1,89,419 ആയിരുന്നു, 2025 ജനുവരി ആയപ്പോഴേക്കും ഇത് 1,34,821 ആയി കുറഞ്ഞു. ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്പാം അല്ലെങ്കിൽ ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയം (UCC) സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളിൽ പരാതി ഫയൽ ചെയ്യാൻ കഴിയും. നേരത്തെ ഈ പരിധി മൂന്ന് ദിവസമായിരുന്നു. യുസിസി അയയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള സമയം 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറച്ചു.

Leave a Reply

Your email address will not be published. Required fields are marked *