Your Image Description Your Image Description

ന്യൂഡൽഹി: ശക്തമായ മാക്രോ ഇക്കണോമിക് സ്ഥിരത, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വളരുന്ന ഉപഭോക്തൃ വിപണി എന്നിവയുടെ അടിസ്ഥാനത്തിൽ 2028 ഓടെ ഇന്ത്യ ജർമനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മോർഗൻ സ്റ്റാൻലി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

1990-ൽ 12-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 2023-ൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരാൻ കാരണമായ ഇന്ത്യയുടെ സാമ്പത്തിക യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ റിപ്പോർട്ട്. 2023ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യൺ ഡോളറായി വളർന്നിരുന്നു. 2026 ആകുമ്പോൾ അത് 4.7 ട്രില്യൺ ഡോളറായി മാറുമെന്നാണ് മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ അമേരിക്ക, ചൈന, ജർമനി എന്നിവയ്ക്ക് പിന്നിൽ നാലാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും.

നിലവിലെ രീതിയിൽ വളർച്ച തുടർന്നാൽ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യൺ ഡോളർ എക്കണോമി ആയി മാറും. 1990-ൽ ഇന്ത്യ ലോകത്തെ 12-ാമത്തെ സാമ്പദ്‌വ്യവസ്ഥയായിരുന്നു. പത്ത് വർഷത്തിനപ്പുറം 2000 ആയപ്പോഴേക്കും ഇന്ത്യ 13-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എന്നാൽ 2020 ആയപ്പോഴേക്കും ഇന്ത്യ ഒമ്പതാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി മാറി. 2023 ആയപ്പോഴേക്കും ലോകത്തെ അഞ്ചാമത്തെ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി.

ആഗോള ജിഡിപിയിൽ ഇന്ത്യയുടെ പങ്ക് 2029 ആകുമ്പോഴേക്കും 3.5% ൽ നിന്ന് 4.5% ആയി ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാപരമായ നേട്ടങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സംരംഭക നവീകരണം എന്നിവയുടെ സംയോജനമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ നയിക്കുന്നത്. രാജ്യത്തെ വലുതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ജനസംഖ്യ ഗണ്യമായ ഉപഭോക്തൃ അടിത്തറ നൽകുന്നു. ഇത് സ്വകാര്യ ഉപഭോഗത്തിനും സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യകതയ്ക്കും ഊന്നൽ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *