Your Image Description Your Image Description

തൃശൂർ : അഴീക്കോട് മുനക്കകടവ് ഫിഷ് ലാന്റിങ്ങ് സെന്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ പ്രവർത്തനം നിലച്ച് കടലില്‍ കുടുങ്ങിയ പതിനൊന്ന് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ്- മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കരയിൽ നിന്നും പതിമൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ എൻജിൻ പ്രവർത്തനം നിലച്ച് കുടുങ്ങിയ തൃശൂർ ജില്ലയിലെ മുനക്കകടവ് സ്വദേശി പോകാക്കില്ലത്ത് വീട്ടിൽ അബ്ദുൾ റസാക് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഉമൽക്കുറ -12 എന്ന ബോട്ടും കൊല്ലം സ്വദേശികളായ പതിനൊന്ന് മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.

ശനിയാഴ്ച്ച രാവിലെ ആറരയോട് കൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി എൻ പ്രശാന്ത്കുമാർ, വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡ്മാരായ ഹുസൈൻ വടക്കേനോളി, വിജീഷ് ഏമാട്ട്, ബോട്ട് സ്രാങ്ക് റോക്കി കുഞ്ഞിതൈ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ രക്ഷാപ്രവര്‍നത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മുനക്കക്കടവിലും അഴീക്കോടും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണ്. ഇവയുടെ സേവനം തീർത്തും സൗജന്യമാണെന്നും തൃശൂർ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് പോത്തനൂരൻ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *