Your Image Description Your Image Description

പൂനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിന്റെ പോരാട്ടം 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ കളി തിരികെ പിടിച്ചത്. കളി ആവേശകരമായിരുന്നു. അവസാന പന്ത് വരെ ജയ സാധ്യത രണ്ട് പക്ഷത്തേക്കും വന്നു. 53 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശിവം ദുബെയ്ക്ക് പകരം കണ്‍കഷന്‍ സബായി ഹര്‍ഷിത് റാണയെ പന്തെറിയാന്‍ ഇറക്കിയതും നിര്‍ണായക നീക്കമായി.

Also Read: രഞ്ജി ട്രോഫി; കേരളം ക്വാര്‍ട്ടറില്‍

ഹര്‍ഷിത് റാണയും രവി ബിഷ്ണോയിയും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.തുടക്കത്തില്‍ ഇന്ത്യ ബാറ്റിങില്‍ പതറിയപ്പോള്‍ സമാനമായി ബൗളിങ് തുടക്കവും പാളി. രണ്ട് ഘട്ടത്തിലും ഇന്ത്യ മത്സരത്തിലേക്ക് പൊരുതി തിരിച്ചെത്തുന്ന കാഴ്ചയായിരുന്നു പുനെയില്‍.

182 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനായി ഫില്‍ സാള്‍ട്ടും (23), ബെന്‍ ഡുക്കറ്റും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഇരുവരേയും മടക്കി രവി ബിഷ്ണോയിയും അക്ഷര്‍ പട്ടേലും ഇന്ത്യയെ തിരികെ മത്സരത്തിലേക്ക് എത്തിച്ചു. പിന്നീട് ഇംഗ്ലണ്ടിനു തുടരെ നഷ്ടങ്ങള്‍. അതിനിടെ ഒരറ്റത്ത് ഹാരി ബ്രൂക് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യക്കു വെല്ലുവിളി ഉയര്‍ത്തി. താരം 26 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 51 റണ്‍സെടുത്തു. എന്നാല്‍ മറ്റാരും പിന്തുണച്ചില്ല. ബ്രൂകിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷ വച്ചു.

എന്നാല്‍ 15 പന്തില്‍ ഓരോ സിക്സും ഫോറും പറത്തി 19 റണ്‍സുമായി ജാമി ഓവര്‍ടന്‍ പൊരുതിയത് വീണ്ടും ഇംഗ്ലണ്ടിനു പ്രതീക്ഷ നല്‍കി. എന്നാല്‍ ഹര്‍ഷിത് റാണ ഓവര്‍ടനെ ക്ലീന്‍ ബൗള്‍ഡാക്കി വെല്ലുവിളി അവസാനിപ്പിച്ചു. അവസാന ഓവറിന്റെ നാലാം പന്തില്‍ സാഖിബ് മഹ്‌മൂദിനെ പുറത്താക്കി രണ്ട് പന്ത് ശേഷിക്കെ അര്‍ഷ്ദീപ് സിങ് ഇന്ത്യന്‍ ജയം ഉറപ്പാക്കി. പരമ്പരയും.

Leave a Reply

Your email address will not be published. Required fields are marked *