Your Image Description Your Image Description

വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം പ്രവര്‍ത്തനം പുനരാരംഭിച്ചു. സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി വാഗമണ്ണിലെ ചില്ലുപാലം അടഞ്ഞുകിടക്കുകയായിരുന്നു. തുറന്ന ദിവസം തന്നെ അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്. പാലം വീണ്ടും തുറന്നിരിക്കുന്നത് കോഴിക്കോട്‌ എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ്. പാലത്തിൽ ഒരേ സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.

ചില്ലുപാലം അടച്ചിട്ടിരുന്ന സമയത്ത് ചില്ലുപാലത്തിൽ കയറാൻ മാത്രമെത്തുന്ന ഇതരസംസ്ഥാന സഞ്ചാരികൾ ഉൾപ്പെടെ നിരാശരായി മടങ്ങിയിരുന്നു. മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയ് 29നു ടൂറിസം വകുപ്പ് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാഹസിക വിനോദസഞ്ചാരവും ജലാശയങ്ങളിലെ ബോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. ഇതിൽ ബോട്ടിങ് പുനരാരംഭിച്ചിട്ടും ഗ്ലാസ് ബ്രിഡ്ജ് മാത്രം തുറന്നിരുന്നില്ല. സംസ്ഥാനത്തെ ബീച്ചുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ്കളിൽ കയറിയവർ അപകടത്തിൽപെട്ടതോടെയാണു സുരക്ഷയുടെ പേരിൽ ഗ്ലാസ് ബ്രിഡ്‌ജും അടച്ചത്. വാഗമൺ കോലാഹലമേട്ടിൽ അഡ്വഞ്ചർ ടൂറിസം പാർക്കിലാണു പാലം. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരത്തിലാണിത്. പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ 3 കോടി രൂപ ചെലവിലാണു പാലം നിർമിച്ചത്. ഒരാൾക്ക് ഗ്ലാസ് ബ്രിഡ്ജിൽ പ്രവേശിക്കുന്നതിന് 250 രൂപയാണു ഫീസ് ഈടാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *