Your Image Description Your Image Description

 

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് അനാവശ്യ പ്രചരണങ്ങൾ. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഭീതിപ്പെടുത്തുന്നവയല്ല എന്ന് റിപ്പോർട്ട്. ഇടുക്കിയിൽ 2366.90 അടിയും മുല്ലപ്പെരിയാർ അണക്കെട്ടിൽ 131.75 അടി വെള്ളവുമാണ് ഉള്ളത്. റൂൾ കർവ് പരിധിയിലും താഴെയാണ് രണ്ട് അണക്കെട്ടുകളിലും ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെയുള്ള അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പിൽ നേരിയ വർദ്ധന ഉണ്ടായത്. റൂൾകർവ് അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 137 അടിയാണ്. 5.25 അടി ജലനിരപ്പ് കൂടി ഉയർന്നാൽ മാത്രമേ ഈ അളവിലേക്ക് എത്തു. നിലവിൽ മഴ മാറി നിൽക്കുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇടുക്കി അണക്കെട്ടിൽ കഴിഞ്ഞവർഷത്തേക്കാൾ ജലനിരപ്പ് 34 അടിയോളം ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ റൂൾ കർവ് പരിധി നിലവിൽ 2382 അടിയാണ്. ഈ അളവിലേക്ക് ജലനിരപ്പ് ഉയർന്നാൽ മാത്രമേ ഷട്ടറുകൾ ഉയർത്താനുള്ള നടപടി സ്വീകരിക്കൂ.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ ഡാമിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ട്. കൂടാതെ മൂലമറ്റം പവർഹൗസിൽ പന്ത്രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനവും നടക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ ഡാമുകളുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *