Your Image Description Your Image Description

ശ്രീലങ്ക: ട്വന്റി-20 ലോകചാമ്പ്യന്മാരായ ഇന്ത്യക്ക് പുതിയ നായകനും പരിശീലകനും കീഴിൽ ആദ്യപരീക്ഷണം. ശ്രീലങ്കൻ പര്യടനത്തിലെ ഒന്നാമത്തെ ടി-20 മത്സരത്തിൽ ഇന്ത്യ ശനിയാഴ്ച ആതിഥേയരെ നേരിടും. വൈകീട്ട് ഏഴുമുതലാണ് കളി.

ലോകകപ്പ് വിജയത്തിനുശേഷമാണ് രാഹുൽ ദ്രാവിഡിന് പിൻഗാമിയായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനമേറ്റത്. വിരമിച്ച രോഹിത് ശർമയ്ക്ക് പകരമായി സൂര്യകുമാർ യാദവിനെ നായകനായും നിയമിച്ചു. അരങ്ങേറ്റം ഗംഭീരമാക്കാനുള്ള അവസരമാണ് ഇരുവർക്കും ലങ്കൻ പരമ്പര.

ഐ.പി.എലിൽ രണ്ടുതവണ കളിക്കാരനെന്നനിലയിലും ഒരുതവണ ടീം മെന്റർ എന്നനിലയിലും കിരീടംനേടിയ ചരിത്രം ഗംഭീറിനുണ്ട്. ദേശീയടീമിനെ ഗംഭീർ എങ്ങനെ ഒരുക്കം എന്നാണ് കാണാനിരിക്കുന്നത്. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ക്യാപ്റ്റനാവുമെന്നു പ്രതീക്ഷിക്കവെയാണ് സൂര്യകുമാറിനെത്തേടി പദവിയെത്തിയത്. സ്വന്തം പ്രകടനത്തെ ബാധിക്കാതെ ഇന്ത്യയുടെ ഭാവിടീമിനെ നയിക്കാൻ സൂര്യകുമാറിന് കഴിയേണ്ടതുണ്ട്.

വിരാട്‌ കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർ ടി-20 മത്സരങ്ങളിൽനിന്ന് വിരമിച്ചതോടെ യുവതാരങ്ങൾക്കുമുന്നിൽ വലിയ അവസരവും വെല്ലുവിളിയുമാണുള്ളത്.

ടീമിൽ സ്ഥാനം അരക്കിട്ടുറപ്പിക്കാനാവും ഓപ്പണിങ് സ്ഥാനത്തുള്ള ശുഭ്മാൻ ഗില്ലിന്റെ ശ്രമം. യശസ്വി ജെയ്‌സ്വാൾ, റിങ്കു സിങ്, റയാൻ പരാഗ് എന്നിവർക്കും കഴിവുതെളിയിക്കാനുള്ള അവസരമാണ് പര്യടനം. ഓൾറൗണ്ടർ ജഡേജയുടെ വിടവ് നികത്താൻ അക്‌സർ പട്ടേലും പാണ്ഡ്യയും ശിവം ദുബെയും വാഷിങ്ടൺ സുന്ദറും സംഘത്തിലുണ്ട്.

ബൗളിങ്ങിൽ ജസ്‌പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയ സാഹചര്യത്തിൽ അർഷദീപ് സിങ്ങും മുഹമ്മദ് സിറാജും പേസ് നിരയെ നയിക്കും. പല്ലെക്കെലെ സ്‌റ്റേഡിയത്തിലെ പേസ് അനുകൂല സാഹചര്യം മുതലാക്കാനാവും ഇരുവരുടെയും ശ്രമം. പരിക്കുകാരണം ദുഷ്മന്ത ചമീരയും നുവാൻ തുഷാരയും പിൻവാങ്ങിയത് ലങ്കൻ പേസ് നിരയുടെ കരുത്ത് കുറച്ചിട്ടുണ്ട്. അസിത ഫെർണാണ്ടോയും ദിൽഷൻ മധുശങ്കയുമാണ് ഇവരുടെ പകരക്കാർ.

ലോകകപ്പ് തോൽവിക്കുശേഷം ലങ്കയും ഇടക്കാല പരിശീലകൻ സനത് ജയസൂര്യയുടെ ശിക്ഷണത്തിലാണ് കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ പുതുനിരയുടെ പരിചയക്കുറവ് മുതലെടുക്കാനുള്ള തന്ത്രങ്ങളാവും ജയസൂര്യ മെനയുക. ബാറ്റർ ചരിത് അസലങ്കയാണ് ടീമിനെ നയിക്കുന്നത്. മൂന്ന് ടി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *