Your Image Description Your Image Description

കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയില്‍. തേവലക്കര പാലയ്ക്കല്‍ സ്വദേശി സനല്‍കുമാറാണ് അറസ്റ്റിലായത്. കേസിൽ അൻസാരി എന്ന പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. തേവലക്കര സ്വദേശി ഷംനാദിനെയാണ് മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷംനാദിന്‍റെ ഇരുകൈകൾക്കും വലത് കാല്‍ മുട്ടിനും വെട്ടേറ്റിരുന്നു. കുടാതെ ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ തലയ്ക്കും പരിക്കേറ്റിരുന്നു.

അതിനിടെ കൊല്ലം തെക്കുംഭാഗത്ത് ക്ഷേത്ര ഉത്സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ പ്രതിയും പൊലീസിന്‍റെ പിടിയിലായി. തേവലക്കര, കോയിവിള സ്വദേശി ബിജുവാണ് പിടിയിലായത്. തുമ്പകുളം ക്ഷേത്ര ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷം പരിഹരിക്കാനെത്തിയ തെക്കുംഭാഗം സബ് ഇന്‍സ്പെക്ടര്‍ മണിലാലിനേയും സംഘത്തെയുമാണ് പ്രതിയും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്. പ്രതി കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് എസ്.ഐയെ എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിൽ കൂട്ടുപ്രതികൾക്ക് വേണ്ടിയും പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *